രാത്രി പത്തിനുശേഷം ഉച്ചത്തിൽ സംസാരവും പാട്ടും വേണ്ട; രാത്രിയാത്രയ്ക്ക് പുതിയ നിർദേശങ്ങളുമായി റെയിൽവേ
എസ്. ആർ. സുധീർ കുമാർ
Monday, September 8, 2025 5:33 AM IST
പരവൂർ (കൊല്ലം): രാത്രിയാത്രകൾ കൂടുതൽ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിനുശേഷം ട്രെയിനിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നതിനും കർശന വിലക്ക് ഉണ്ടാകും.
സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിൽ റീൽസ് കണ്ടാലോ ഫോണിൽ സംസാരിച്ചാലോ പിടിവീഴും എന്ന കാര്യം ഉറപ്പ്. മാത്രമല്ല, പിഴത്തുകയും അടയ്ക്കണം. ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂർണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗരേഖ കൊണ്ട് ലക്ഷ്യമിടുന്നത്.
പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ റെയിൽവേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്.1984 -ലെ റെയിൽവേ നിയമം 145-ാം വകുപ്പ് അനുസരിച്ച് അമിതശബ്ദമുണ്ടാക്കി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകുകയാണു പതിവ്. അവഗണിച്ചാൽ 500 മുതൽ 1000 രൂപ വരെ പിഴ ചുമത്തും.
രാത്രി പത്തിനുശേഷം ഹെഡ് ഫോണുകൾ ഉപയോഗിക്കാതെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ സംസാരിക്കാനോ പാട്ട് കേൾക്കാനോ ഇനിമുതൽ പാടില്ല. മാത്രമല്ല, രാത്രി ആവശ്യത്തിനുള്ള ഡിം ലൈറ്റ് ഒഴികെയുള്ള കോച്ചുകളിലെ മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. നിയമലംഘകരോട് ഇനി ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പുതിയ മാർഗരേഖയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.