സംഘർഷം വ്യാപിക്കാതിരിക്കാൻ ഇസ്രയേൽ സംയമനം പാലിക്കണം. ഇസ്രയേൽ പ്രതികാരത്തിനു മുതിർന്നാൽ അമേരിക്ക അതിൽ പങ്കുചേരില്ലെന്നും ബൈഡൻ വ്യക്തമാക്കി.
ഇറാനു തിരിച്ചടി നല്കാൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും സംയമനം പാലിക്കണമെന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോൺ ആവശ്യപ്പെട്ടു. ജർമൻ, ഫ്രഞ്ച് നേതൃത്വവും ഇതേ രീതിയിലാണു പ്രതികരിച്ചത്.
നാശമില്ല ഇറേനിയൻ മിസൈലുകൾ പതിച്ച നെവാതിം വ്യോമതാവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടില്ലെന്ന് ഇസ്രേലി സേന അറിയിച്ചു. യുദ്ധവിമാനങ്ങൾ താവളത്തിൽ പറക്കുകയും ഇറങ്ങുകയും ചെയ്യുന്നു.
ഇറാൻ തൊടുത്ത മുന്നൂറിലധികം ആയുധങ്ങളിൽ ഒന്പതു ബാലിസ്റ്റിക് മിസൈലുകൾ മാത്രമാണ് ഇസ്രയേലിന്റെ പ്രതിരോധകവചം ഭേദിച്ചത്. അഞ്ചെണ്ണം നെവാതിം വ്യോമസേനാ താവളത്തിലും നാലെണ്ണം നെഗവ് വ്യോമസേനാ താവളത്തിലും പതിച്ചു.
നെവാതിം വ്യോമതാവളത്തിലെ റൺവേയ്ക്കും ചരക്കുവിമാനത്തിനും കേടുപാടുണ്ടായി. നാലു മിസൈലുകൾ പതിച്ച നെഗവ് വ്യോമതാവളത്തിൽ കാര്യമായ നാശം ഉണ്ടായില്ല.
ആക്രമണം തടയാൻ ചെലവ് 130 കോടി ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്നതിന് ഇസ്രയേലിനുണ്ടായ ചെലവ് 130 കോടി ഡോളർ. വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ മിസൈലുകൾ, വിമാന ഇന്ധനം തുടങ്ങിയവ ഉൾപ്പെടെയാണ് ഈ ചെലവെന്ന് ഇസ്രേലി സൈനികവൃത്തങ്ങൾ പറഞ്ഞു. അതേസമയം അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സഖ്യകക്ഷികൾക്കുണ്ടായ ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല.
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളായ ആരോയിലെ ഒരു യൂണിറ്റിന് 35 ലക്ഷവും ഡേവിഡ് സ്ലിംഗിന്റെ യൂണിറ്റിന് 10 ലക്ഷവും ഡോളറാണു വില. പ്രതിരോധത്തിന് ഇസ്രയേൽ മുടക്കിയ തുകയുടെ പത്തിലൊന്നുപോലും ആക്രമണത്തിന് ഇറാനു ചെലവായിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.
മുന്നറിയിപ്പുമായി യുഎൻ സംയമനം പാലിച്ചില്ലെങ്കിൽ പശ്ചിമേഷ്യ മുഴുവൻ യുദ്ധത്തിന്റെ പിടിയിലാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് മുന്നറിയിപ്പു നല്കി. ഇറാൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തെയും ഡമാസ്കസിലെ ഇറേനിയൻ നയതന്ത്രകാര്യാലയത്തിനു നേർക്ക് ഈ മാസമാദ്യമുണ്ടായ ആക്രമണത്തെയും ഗുട്ടെരസ് അപലപിച്ചു. 33,000ത്തിലധികം പേർ കൊല്ലപ്പെട്ട ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും അദ്ദേഹം അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.