കാത്തിരിപ്പിനു വിരാമം; മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണ ഉദ്ഘാടനം ഇന്ന്
1571416
Sunday, June 29, 2025 10:42 PM IST
പാലാ: നീണ്ടകാലത്തെ അവ്യക്തതകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണം യാഥാര്‍ഥ്യമാകുന്നു. ഇന്നു വൈകുന്നേരം നാലിന് കായികമന്ത്രി വി. അബ്ദുറഹ്മാന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും. എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലർമാർ, രാഷ്ട്രീയകക്ഷി നേതാക്കന്മാര് തുടങ്ങിയവര്‍ പ്രസംഗിക്കും.
വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മിക്കണമെന്ന കായികപ്രേമികളുടെ ആവശ്യം മാണി സി. കാപ്പന് എംഎല്‍എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ബജറ്റില്‍ നിര്‍ദേശിക്കാവുന്ന പദ്ധതികളില്‍പ്പെടുത്തി നിര്‍മാണത്തിനുള്ള അനുമതി നേടി. 2024-25 ബജറ്റില്‍ സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിന് ഏഴു കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാദപ്രതിവാദങ്ങളും സമര കോലാഹലങ്ങളും പതിവായിരുന്നു. നിര്‍മാണ അനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന കായികവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് സിന്തറ്റിക് ട്രാക്ക് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
മധ്യകേരളത്തിലെ സിന്തറ്റിക് ട്രാക്കോടു കൂടിയ രണ്ടാമത്തെ സ്റ്റേഡിയമാണ് പാലായിലുള്ളത്. സ്റ്റേഡിയം നശിച്ചത് കായികമത്സരങ്ങളെയും പരിശീലനത്തിനെത്തുന്നവരെയും ദോഷകരമായി ബാധിച്ചിരുന്നു. സ്കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ വിവിധ മത്സരങ്ങളും ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വോളിബോള്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍ തുടങ്ങിയ എല്ലാ മത്സരങ്ങള്‍ക്കുമുള്ള കോര്‍ട്ടുകള്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലുണ്ട്.
നിരന്തര പരിശ്രമത്തിന് വിജയക്കൊടി: മുനിസിപ്പല്‍ ചെയര്മാന്
പാലാ: കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 22 കോടി മുതല്‍മുടക്കി നിര്‍മിച്ച പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തിലെ ട്രാക്ക് തുടര്‍ച്ചയായി വന്ന പ്രളയത്തില്‍ നശിച്ചുപോയിരുന്നു.
കായികരംഗത്തുള്ളവര്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നഗരസഭയുടെ സാമ്പത്തിക ബുദ്ധിമുട്ടില്‍ ഈ ഭാരിച്ച ചെലവ് വഹിക്കാന്‍ സാധിക്കാത്തതിനാല്‍ നേരിട്ടും ജനപ്രതിനിധികള്‍ മുഖേനയും സര്‍ക്കാരില്‍ നിരന്തരം സമര്‍ദം ചെലുത്തിയിരുന്നു. ജോസ് കെ. മാണി എംപി മുഖേന നഗരസഭാ ചെയര്മാന് മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ ഏഴു കോടി രൂപ അനുവദിച്ചത്. രാഷ്ട്രീയം ഇല്ലെന്നും ക്രെഡിറ്റ് ആര്‍ക്കാണെങ്കിലും കുഴപ്പമില്ലെന്നും ചെയര്മാന് തോമസ് പീറ്റര്‍ പറഞ്ഞു.
നഗരസഭയുടെ നിരന്തര പരിശ്രമത്തില്‍ തുക അനുവദിച്ച സംസ്ഥാന സര്‍ക്കാരിനോടും ഇതിനായി സഹകരിച്ച ജോസ് കെ. മാണി എംപി, മുന്‍ എംപി തോമസ് ചാഴികാടന്, മാണി സി. കാപ്പന് എംഎല്‍എ എന്നിവരോടും നന്ദി രേഖപ്പെടുത്തുന്നതായും ചെയര്മാന് അറിയിച്ചു.