ഈ നഗരത്തില്‍ ഒരു ഭരണ സംവിധാനമുണ്ടോ ? തിരുനക്കര ബസ്സ്റ്റാന്‍ഡിലെ കുഴികൾ ‘കാണാതെ’ അധികൃതർ
1571681
Monday, June 30, 2025 7:05 AM IST
കോട്ടയം: ഈ നഗരത്തില്‍ ഒരു ഭരണ സംവിധാനമുണ്ടോ, നഗരസഭയുടെ മൂക്കിനു താഴയുള്ള തിരുനക്കര ബസ്സ്റ്റാന്‍ഡില്‍ രൂപപ്പെട്ട മൂന്നു പാതാളക്കുഴികള്‍ മൂടാന്‍ ഇവിടെയാരുമില്ലേ... കഴിഞ്ഞ കുറേ ദിവസമായി നഗരസഭ ഭരണാധികാരികളോടും ഭരണ-പ്രതിപക്ഷ ഭേദമെന്യേ 52 കൗണ്‍സിലര്‍മാരോടും നഗരവാസികളും ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും ചോദിക്കുന്ന ചോദ്യമാണിത്. ഒരു മാസമാകാന്‍ പോകുന്നു ആയിരക്കണക്കിനാളുകള്‍ ദിവസേനയെത്തുന്ന ബസ്സ്റ്റാന്‍ഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ട്.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള ബസ്സ്റ്റാന്‍ഡിലെ ഈ കുഴികള്‍ നഗരസഭാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു കുട്ടമെറ്റലോ മണ്ണോ ഇട്ടു മൂടാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. ദീപിക ഉള്‍പ്പെടെ മാധ്യമങ്ങള്‍ ചിത്രസഹിതം പലതവണ വാര്‍ത്തകള്‍ കൊടുത്തു. അധികൃതര്‍ക്ക് ഒരനക്കവുമില്ല. മഴ പെയ്താല്‍ കുഴികളിൽ വെള്ളം നിറഞ്ഞ് ബസ്സ്റ്റാന്‍ഡ് ചെളിക്കുളം, വെയില് തെളിഞ്ഞാലോ ചെളി ഉണങ്ങി “പൊടി പൂരം’’.
ബസ്സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന ഭാഗത്താണ് ആദ്യ കുഴി. പിന്നെ മധ്യഭാഗത്തായി രണ്ടു കുഴികളും ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുമ്പോഴേ കുഴികളില്‍ ചാടാതെ വെട്ടിച്ച് പോകാന്‍ തുടങ്ങും. യാത്രക്കാര്‍ തലങ്ങും വിലങ്ങും നടക്കുന്നതിനിടയിലൂടെയാണ് ബസുകളുടെ ഈ പോക്ക്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
രക്ഷപ്പെട്ടാലും ചെളിവെള്ളത്തിന്റെ/പൊടി അഭിഷേകം ഉറപ്പാണ്. ബസ് സ്റ്റാന്‍ഡിലെ യാത്ര ഇത്രയും ദുരിതമായിട്ടും അധികൃതര്‍ ഒരു ചെറുവിരലനക്കാത്തതില് നഗരവാസികള്‍ പ്രതിഷേധത്തിലാണ്. എന്തിനും ഏതിനും സമരത്തിനെത്തുന്ന ഭരണ-പ്രതിപക്ഷ സംഘടനകളും പൊതുപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ നിസംഗതയാണ് പുലര്‍ത്തുന്നത്.