പാലാ സ്റ്റേഡിയം നവീകരണം ആരംഭിച്ചു; ഒന്‍പതു മാസംകൊണ്ട് പൂര്‍ത്തിയാക്കും
1571707
Monday, June 30, 2025 10:43 PM IST
പാലാ: പാലാ മുനിസിപ്പല്‍ സ്റ്റേഡിത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം നിർവഹിച്ചു. കായികവകുപ്പ് എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രാക്ക് നവീകരണം ഒന്‍പത് മാസത്തിനകം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കായികമേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ട് സ്പോര്‍ട്സ് ഇക്കോണമി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ പുതിയ പരിശീലന പരിപാടികളും അടിസ്ഥാന സൗകര്യ വികസനവും ഒരുക്കിവരികയാണ്. ഇതിലൂടെ കായിക രംഗത്ത് കൂടുതല്‍ മുന്നേറാനാവും. സ്പോര്‍ട്സ് ഇക്കോണമി പ്രോജക്ടിലൂടെ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കായികമേഖലയില്‍ 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ നടപ്പാക്കി. കായിക പരിശീലനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ 300 കളിക്കളങ്ങള്‍ ഇതിനകം നിര്‍മിച്ചു.
467 പഞ്ചായത്തുകളിലാണ് മൈതാനങ്ങള്‍ ഉണ്ടായിരുന്നത്. 200 പഞ്ചായത്തുകളില്‍കൂടി പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും കായികപരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാകുമെന്നും ജില്ലാ സ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
സംസ്ഥാന സര്‍ക്കാര്‍ ഏഴു കോടി രൂപ ചെലവിലാണ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് നവീകരണം നടത്തുന്നത്.
മുനിസിപ്പല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് മേധാവി വി.കെ. അനില്‍കുമാര്‍, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, ഒളിമ്പ്യന്‍ ഷൈനി വിത്സന്, വിത്സന് ചെറിയാന്, ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി, പി.എം. ജോസഫ്, പി.കെ. ഷാജകുമാര്‍, ടോബിന് കെ. അലക്സ്, ബെന്നി മൈലാടൂര്‍, ഔസേപ്പച്ചന് തകടിയേല്‍, മായാദേവി, ബിജി ജോജോ, സാവിയോ കാവുകാട്ട്, ബിന്ദു മനു, ജോസ് ജെ. ചീരാംകുഴി, പ്രഫ. സതീഷ് ചൊള്ളാനി എന്നിവര്‍ പ്രസംഗിച്ചു.