പ്രളയഭീഷണിയില്നിന്നു മീനച്ചില്‍ നദീതീരം സംരക്ഷിക്കപ്പെടണം: സിന്പോസിയം
1571711
Monday, June 30, 2025 11:59 PM IST
പാലാ: മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെളിയും മണ്ണും നീക്കം ചെയ്യുന്ന പദ്ധതിയില്‍ കൂടുതല്‍ കടവുകളെ ഉള്‍പ്പെടുത്തണമെന്ന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികള്‍ എന്ന വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല സിമ്പോസിയം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മീനിച്ചിലാറ്റിലെ പതിനൊന്ന് കടവുകളിലെയും അഞ്ച് ചെക്ക് ഡാമുകളിലെയും ചെളിയും മണ്ണും നീക്കുന്നതിന് ഇതിനോടകം ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. ഈ പദ്ധതിയില്‍ കൂടുതല്‍ കടവുകളെയും ചെക്ക്ഡാമുകളെയും തോടുകളെയും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയര്‍ന്നത്. മീനച്ചില്‍ നദീതടത്തില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രളയഭീഷണികളില്നിന്നു പാലാ നഗരപ്രദേശത്തെയും മീനച്ചില്‍ നദീതടത്തെയും സംരക്ഷിക്കാന്‍ മുന്‍ഗണനാ പദ്ധതി ഉണ്ടാവണമെന്ന് സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ് അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് എൻജിനിയര്‍ സാം പോള്‍ ഏബ്രഹാം, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജയിംസ് വടക്കന്‍, വ്യാപാരി വ്യവസായി നേതാക്കന്മാരായ ഔസേപ്പച്ചന് തകടിയേല്‍, അനൂപ് ജോര്‍ജ്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി. മാത്യു, സോണറ്റ് കട്ടിക്കാനാല്‍, ജയ്സണ്‍ മാന്തോട്ടം, സാജോ പൂവത്താനി, ബെന്നി തെരുവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാരികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിംബോസിയത്തില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് സമഗ്രമായ പദ്ധതിരേഖ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നദീതട സംരക്ഷണവും വെള്ളപ്പൊക്ക നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉന്നതാധികാര സമിതി മുമ്പാകെ സമര്‍പ്പിക്കും.