പുല്ലും പായലും നിറഞ്ഞ് തോടുകള്‍ :പ്രതിസന്ധിയെ കരളുറപ്പോടെ നേരിട്ട് യുവസംരംഭകന്
1571689
Monday, June 30, 2025 7:05 AM IST
കടുത്തുരുത്തി: പ്രതിസന്ധികളെ കരളുറപ്പോടെ നേരിട്ട് യുവസംരംഭകന്. പുല്ലും പായലും നിറഞ്ഞ് തോടുകള്‍. ശിക്കാര ബോട്ടിന് വെള്ളത്തിലൂടെ ഓടണം. സുരേഷ്കുമാര്‍ (43) പിന്നെ കാത്തുനിന്നില്ല, തനിച്ചു തോട് വൃത്തിയാക്കി.
പുല്ലുവെട്ടാനോ, തോട് തെളിക്കാനോ പണിക്കിറങ്ങിയതല്ല ഇദ്ദേഹം. കല്ലറ പുത്തന്‍പുരയ്ക്കല്‍ പി.ടി. സുരേഷ്കുമാര്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തോടും പുഴയും തെളിക്കുന്നത്. അധികാരികളോടു പറഞ്ഞിട്ട് ഫലമില്ലാതായതോടെ തന്റെ ജീവിതമാര്‍ഗം അടഞ്ഞുപോകാതിരിക്കാനുള്ള വഴിതുറക്കുന്നതിനുവേണ്ടി നടത്തുന്ന യുവസംരംഭകന്റെ പരിശ്രമമാണിത്.
ഉള്‍നാടന്‍ തോടുകളിലിറങ്ങിയുള്ള മീന്‍പിടിത്തമായിരുന്നു സുരേഷ്കുമാറിന്റെ തൊഴില്‍. തോടുകളിലൂടെയും പുഴകളിലൂടെയും സഞ്ചരിച്ചപ്പോള്‍ കണ്ട ഗ്രാമീണഭംഗി മനസില്‍ പതിഞ്ഞതോടെ ഇതു എല്ലാവരെയും കാണിക്കാമെന്നായി സുരേഷിന്റെ ചിന്ത. നാടിന്റെ സൗന്ദര്യം പുറംലോകമറിയട്ടെ. ഇതിലൂടെ ടൂറിസത്തിനു സാധ്യതയുണ്ടല്ലോയെന്ന് കരുതിയാണ് ശിക്കാര ബോട്ട് വാങ്ങാന്‍ സുരേഷ് തീരുമാനിച്ചത്.
പിഎംഇജിപി പദ്ധതിയിലൂടെ 10 ലക്ഷം രൂപ വായ്പയെടുത്തും സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടംവാങ്ങിയ 4.5 ലക്ഷം ഉള്‍പ്പെടെ 15 ലക്ഷം രൂപയുടെ ശിക്കാര ബോട്ട് 2024 മാര്‍ച്ചില്‍ വാങ്ങി. പത്തു പേര്‍ക്ക് സഞ്ചരിക്കാവുതാണ് ബോട്ട്. ആദ്യത്തെ എട്ടു മാസം പ്രതിദിനം 3,000 മുതല്‍ 4,000 രൂപ വരെ വരുമാനമുണ്ടായിരുന്നു. ബാങ്ക് വായ്പയും എല്ലാമാസവും കൃത്യമായി അടഞ്ഞുപോയിരുന്നു.
ഇതിനിടെ ബോട്ട് യാത്ര നടത്തിയിരുന്ന തോടുകളിലും പുഴകളിലും പുല്ലും പായലും നിറയാന്‍ തുടങ്ങി. ക്രമേണ ബോട്ടിന് സഞ്ചരിക്കാനാവാതെ വന്നു. നാലു മാസമായി ബോട്ട് കല്ലറ-ഇടയാഴം റോഡിനു സമീപം വിളക്കുമരം ഭാഗത്ത് കെവി കനാലില്‍ കെട്ടിയിട്ടിരിക്കുകയാണ്.
നാലു മാസമായി വായ്പ കുടിശിഖയായി. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നടപടികളിലേക്കു കടക്കുന്ന അവസ്ഥയാണ്.
തോട് വൃത്തിയാക്കാനായി ഇറിഗേഷന്‍, പഞ്ചായത്ത് തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ സുരേഷ്കുമാര്‍ കയറിയിറങ്ങി. ഒരിടത്തുനിന്നും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് ഇദ്ദേഹം ബോട്ടില്‍ തന്റെ സഹായിയായിരുന്ന എസ്. സനല്‍കുമാറിനെയും കൂട്ടി തോട് തെളിക്കാനിറങ്ങിയത്. ചിലയിടങ്ങളില്‍ പൂര്‍ണമായും തെളിക്കാനായെങ്കിലും അതിനു പറ്റാത്ത സ്ഥലങ്ങളില്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും പോകാവുന്ന വിധത്തില്‍ തോടുകളിലെ പുല്ലും പായലും നീക്കം ചെയ്തതായി സുരേഷ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞ 37 ദിവസം കൊണ്ട് സുരേഷും സഹായി ഉദയന്തറ സനല്‍കുമാറും ചേര്‍ന്ന് വൃത്തിയാക്കിയത് 14 കിലോമീറ്റര്‍ ദൂരം തോടാണ്. മണിയാപറമ്പ് മുതല്‍ കല്ലറ വിളക്കുമരം വരെ ഒമ്പതു കിലോമീറ്ററും കൈപ്പുഴയാറിനു സമീപത്തുനിന്നു (കുറുപ്പന്തറ കടവ്-മുടക്കാലി-മണിയാപറമ്പ് തോട്) മാഞ്ഞൂര്‍ പാണ്ഡന്കരി വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരവും ഇതിനോടകം തെളിച്ചു.
വിളക്കുമരം മുതല്‍ പാലച്ചുവടു വരെയുള്ള ഒന്നര കിലോമീറ്റര്‍ ഇനിയും തെളിക്കാനുണ്ടെന്ന് സുരേഷ്കുമാര്‍ പറഞ്ഞു. അതുകൂടി തെളിച്ചെടുത്താല്‍ വീണ്ടും സഞ്ചാരികളുമായി കാഴ്ചകള്‍ കണാന്‍ പോകാമെന്നും അതിലൂടെ വരുമാനം നേടി ജീവിതപ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സുരേഷ്കുമാര്‍.
തനിക്കു മാത്രമല്ല ഇതിലൂടെ പ്രയോജനമുണ്ടാകുന്നതെന്നും മറ്റ് തോണിയാത്രക്കാര്ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തോടു തെളിഞ്ഞതിന്റെ നേട്ടമുണ്ടാകുമെുന്നം സുരേഷ് പറയുന്നു. ഷീനയാണ് സുരേഷിന്റെ ഭാര്യ.