എരുമേലി വനത്തിൽ 30,000 വിത്തുണ്ടകൾ എറിയുന്നു; പമ്പാവാലിയിൽ തുടക്കം
1571425
Sunday, June 29, 2025 11:49 PM IST
കണമല: എറിയുന്ന വിത്തുണ്ടകൾ വനത്തിൽ മുളച്ചുവളർന്ന് ഫലസമൃദ്ധിയിലായാൽ കാടുവിട്ട് മൃഗങ്ങൾ ഇനി നാട്ടിലേക്കെത്തില്ലെന്ന് പ്രതീക്ഷിക്കാം. ഒപ്പം മരക്കച്ചവടത്തിനല്ല വനമെന്നും ഉറപ്പിക്കാം. ഈ ലക്ഷ്യവുമായി എരുമേലി വനമേഖലയിൽ ഇതാദ്യമായി വിത്തുണ്ട പദ്ധതി തുടങ്ങിയിരിക്കുകയാണ്.
വന്യജീവികൾക്ക് ഭക്ഷണം വർധിപ്പിക്കുക, പ്രകൃതിദത്ത ഫലവൃക്ഷങ്ങൾ വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ വനംവകുപ്പ് നടത്തുന്ന വിത്തൂട്ട് പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി. തുടക്കം കഴിഞ്ഞ ദിവസം പമ്പാവാലി കാളകെട്ടിയിൽ നടത്തി. വിവിധ ഫലവൃക്ഷങ്ങളുടെ 500 വിത്തുകളാണ് കാളകെട്ടി വനമേഖലയ്ക്കുള്ളിൽ രണ്ട് ഭാഗങ്ങളിലായി എറിഞ്ഞത്. തേക്ക് പ്ലാന്റേഷനായി മാറിയിരുന്ന കാളകെട്ടി വനമേഖലയിൽ പ്ലാന്റേഷൻ മുറിച്ചുനീക്കിയ ഭാഗങ്ങളിലും പാരിസ്ഥിതിക പുനഃസ്ഥാപനം ആവശ്യമായ ക്ഷയോന്മുഖമായ പ്രദേശങ്ങളിലുമാണ് വിത്തുണ്ടകൾ നിക്ഷേപിക്കുന്നത്.
30,000 വിത്തുണ്ടകൾ
ഈ കാലവർഷ സീസണിൽ മൊത്തം 30,000 വിത്തുണ്ടകളാണ് എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിക്ഷേപമായി എറിയാൻ പദ്ധതി ആരംഭിച്ചതെന്ന് റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു. അടുത്ത ഘട്ടത്തിൽ വീണ്ടും വിത്തുണ്ടകൾ എറിയും. അര ലക്ഷം വിത്തുണ്ടകൾ എറിയാനാണ് ആലോചിക്കുന്നത്.
ഇതിനായി വിത്തുകളുടെ ശേഖരണവും വിത്തുണ്ട നിർമാണവും ആരംഭിച്ചുകഴിഞ്ഞു. വനസംരക്ഷണ സമിതികൾ മുഖേനയാണ് വിത്തുണ്ടകൾ വനമേഖലയിൽ ഏറിയുക. വിത്തുണ്ടകളുടെ നിർമാണവും വനപാലകരുടെ മേൽനോട്ടത്തിൽ സമിതികളാണ് നടത്തുക. വനത്തിനുള്ളിലെ ഭക്ഷണലഭ്യത വർധിപ്പിക്കുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുക, പരിസ്ഥിതി പുനഃസ്ഥാപിക്കുക, പാരിസ്ഥിതിക സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എന്താണ് വിത്തുണ്ട
മണ്ണിന്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ നാടൻ വിത്തുകളാണ് വിത്തുണ്ടയിൽ ഉള്ളത്. മണ്ണ്, ചാണകം, മഞ്ഞൾ തുടങ്ങിയവ ചേർത്തുള്ള ആവരണമുണ്ടാകും. ഒപ്പം വളർച്ചയ്ക്കാവശ്യമായ ധാതുലവണങ്ങളുമുണ്ടാകും. ധാന്യഭോജികൾ, ഷഡ്പദങ്ങൾ, കരണ്ടുതീനി ജീവികൾ എന്നിവ വിത്തുകൾ ഭക്ഷണമാക്കുന്നത് തടയാൻ വേണ്ടിയാണ് വിത്തുകൾ മണ്ണിന്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ് ചാണകം, മഞ്ഞൾ എന്നിവ ചേർത്ത് നിർമിക്കുന്നത്. വിത്തുകൾ പൊട്ടി മുളച്ച് വളരാനുള്ള വളവും രോഗ പ്രതിരോധശേഷിക്ക് മഞ്ഞളും ഉള്ളതിനാൽ വളർച്ച പ്രതീക്ഷിക്കാം. സസ്യഭുക്കുകളായ വന്യജീവികൾ ഭക്ഷണമാക്കുന്ന ഞാവൽ, പ്ലാവ്, മാവ്, മുള, ചാമ്പ, വാളംപുളി, കൊടംപുളി, വെട്ടി തുടങ്ങി വിവിധയിനം ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് വിത്തുണ്ടകളിൽ ഉള്ളത്.
കാളകെട്ടി വനമേഖലയിൽ വിത്തുണ്ടകൾ വിതറുന്നതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. വിനോദ് കുമാർ നിർവഹിച്ചു. വന സംരക്ഷണസമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എം.എസ്. സതീശ്, എം.എസ്. സന്തോഷ്, ഇന്ദിര, വി.പി. മോഹനൻ, എ.കെ. രാധാകൃഷ്ണൻ, രവീന്ദ്രൻ നായർ, പീതാംബരൻ, അനി അജി, കെ.കെ. രാജു, ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.