രേഖ ജുൻജുൻവാല ജൂണിൽ ഓഹരികൾ മുഴുവനും വിറ്റു, ലാഭിച്ചത് 344 കോടി രൂപ
Monday, August 25, 2025 11:17 PM IST
മുംബൈ: പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുന്നതിന് ആഴ്ചകള്ക്കുമുന്പ് രാജ്യത്തെ പ്രമുഖ ഗെയിമിംഗ് ആൻഡ് ഇ-സ്പോർട്സ് കന്പനിയായ നസാറ ടെക്നോളജീസിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ച പ്രമുഖ ഓഹരി നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ തീരുമാനം ചര്‍ച്ചയാകുന്നു.
നസാറ ടെക്നോളജീസില്‍ ഒന്നിന് 1,225 രൂപ വീതമുണ്ടായിരുന്ന 61.8 ലക്ഷം ഓഹരികളാണ് രേഖ ജൂണ്‍ പാദത്തില്‍ വിറ്റഴിച്ചത്. പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകൾ നിരോധിക്കാനായി കേന്ദ്രം ബില്ല് കൊണ്ടുവരുന്ന വിവരം രേഖ ജുന്‍ജുന്‍വാല മുന്‍കൂട്ടി അറിഞ്ഞിരുന്നെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബില്‍ വരുന്നതിനുമുന്‍പേ വിറ്റൊഴിച്ചതോടെ വന്‍ നഷ്ടത്തില്നിന്നാണു രേഖ ജുന്‍ജുന്‍വാല രക്ഷപ്പെട്ടത്. ഇതുവഴി നിലവിൽ 334 കോടി രൂപയാണ് രേഖയുടെ ലാഭം.
പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നാണ് രാകേഷ് അറിയപ്പെട്ടിരുന്നത്. തന്റെയും ഭാര്യയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് പേരിട്ടുകൊണ്ട് അദ്ദേഹം സ്ഥാപിച്ച നിക്ഷേപ കമ്പനിയാണ് റെയർ എന്റർപ്രൈസസ്. 2022ൽ അദ്ദേഹം അന്തരിച്ചതിനു പിന്നാലെ കമ്പനിയുടെ നിയന്ത്രണം രേഖ ഏറ്റെടുത്തു.
25ലേറെ കമ്പനികളുടെ ഓഹരികളിലായി മൊത്തം 41,000 കോടിയോളം രൂപയുടെ നിക്ഷേപം റെയർ എന്റർപ്രൈസസിന് നിലവിലുണ്ട്. മികച്ച ഓഹരികളെ കൃത്യമായി കണ്ടെത്തി നിക്ഷേപിക്കാനും ലാഭമെടുക്കാനും രാകേഷിനുണ്ടായിരുന്ന വൈദഗ്ധ്യം തനിക്കും പകർന്നു ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ നിക്ഷേപകയുമാണ് രേഖ.
രേഖയുടേതു ഇൻസൈഡർ ട്രേഡിംഗെന്നു മഹുവ മൊയ്ത്ര
രേഖ ജുന്‍ജുന്‍വാലയുടേത് ‘ഇന്‍സൈഡര്‍ ട്രേഡിംഗ്’ ആണെന്നു വ്യക്തമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ആരോപിച്ചു. അമേരിക്കയിലായിരുന്നെങ്കില്‍ ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) ഇപ്പോഴേ രേഖയ്ക്കെതിരേ അന്വേഷണം തുടങ്ങുമായിരുന്നു. ഇന്ത്യയില്‍ ഭക്തര്‍ കൈയടിക്കുകയും ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി ഉറങ്ങുകയുമാണെന്നും മഹുവ പരിഹസിച്ചു.
കമ്പനിയിൽ വലിയ ഓഹരി പങ്കാളിത്തമുള്ളവർക്കിടയിൽത്തന്നെ നടക്കുന്ന ഓഹരി കൈമാറ്റമാണ് ഇൻസൈഡർ ട്രേഡിംഗ്. ചില വേളകളിൽ സുപ്രധാന വിവരങ്ങൾ മുൻകൂട്ടി മനസിലാക്കി ഓഹരി വിൽക്കുകയോ വാങ്ങുകയോ ചെയ്യാറുമുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഇതു വിമർശനങ്ങൾക്കും ചിലപ്പോൾ അന്വേഷണങ്ങൾക്കും ഇടവരുത്തുകയും ചെയ്യും.
കൂപ്പുകുത്തി നസാറ ടെക്നോളജീസ് ഓഹരികൾ
രേഖ ജുന്‍ജുന്‍വാല ഓഹരി പൂര്‍ണമായി വിറ്റഴിച്ചതിനു പിന്നാലെ കേന്ദ്രത്തിന്റെ നിയമം നടപ്പായ പശ്ചാത്തലത്തില്‍ നസാറ ടെക്നോളജീസ് ഓഹരികള്‍ കനത്ത തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം കന്പനിയുടെ ഓഹരിവില എട്ടു ശതമാനം ഇടിഞ്ഞു. കിഡ്ഡോപിയ, ആനിമല്‍ ജാം, ഫ്യൂസ്ബോക്സ്, കര്‍വ് ഗെയിംസ്, വേള്‍ഡ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് തുടങ്ങിയ ഗെയിമുകള്‍ അവതരിപ്പിച്ച കമ്പനിയാണു നസാറ ടെക്നോളജീസ്.
പോക്കര്‍ബാസിയുടെ മാതൃകമ്പനിയായ മൂണ്‍ഷൈന്‍ ടെക്നോളജീസില്‍ 47.7% ഓഹരി പങ്കാളിത്തവുമുണ്ട്. നസാറയുടെ വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതും പോക്കര്ബാസിയാണ്. അഡ്ടെക്, ഇ-സ്പോര്‍ട്സ് രംഗങ്ങളിലും സാന്നിധ്യമുള്ള നസാറയുടെ മൊത്ത വരുമാനത്തിന്റെ 48.1 ശതമാനവും ലഭിച്ചിരുന്നത് ഗെയിമിംഗില്നിന്നായിരുന്നു.
1999ൽ സ്ഥാപിതമായ നസാറ ടെക്നോളജീസ് 2021ലാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തത്. ആഫ്രിക്ക, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളിൽ സാന്നിധ്യമുള്ള, ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഗെയിമിംഗ് കമ്പനികളിൽ ഒന്നാണിത്. ഏകദേശം 10,000 കോടി രൂപയുടെ വിപണിമൂലധനമാണ് കമ്പനിയുടേത്.
കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതോടെ പോക്കർബാസി, ഡ്രീം11, മൈ11 സർക്കിൾ, സൂപ്പി, എംപിഎൽ, പ്രോബോ തുടങ്ങിയ കമ്പനികൾ പണമിടപാട് ഉപയോഗിച്ചുള്ള ഗെയിമുകൾ (റിയൽ മണി ഗെയിം) നിർത്തുന്നതായി അറിയിച്ചിരുന്നു. ഇവയുടെ വരുമാനത്തിന്റെ മുന്തിയ പങ്കും ലഭിച്ചിരുന്ന റിയൽ മണി ഗെയിമുകൾക്കാണ് കേന്ദ്രം പൂട്ടിട്ടത്. ഇതോടെ വരുമാനം നിലയ്ക്കുമെന്നതിനാൽ ഈ കമ്പനികൾ മറ്റു ടെക്നോളജി, ധനകാര്യ സേവന രംഗങ്ങളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.