കുരുക്കഴിഞ്ഞില്ല, കൂടുതൽ കുടുക്കിലായി
1574700
Friday, July 11, 2025 1:10 AM IST
കണ്ണൂർ: ഗതാഗതക്കുരുക്കഴിക്കാൻ തെക്കിബസാർ-കക്കാട് ജംഗ്ഷൻ വൺവേയാക്കിയെങ്കിലും കുരുക്കഴിക്കാൻ സാധിച്ചില്ല. പതിവിലും കൂടുതൽ ബ്ലോക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗതക്രമീകരണം ചൊവ്വാഴ്ച മുതലാണ് നടപ്പിലാക്കിയത്. എന്നാൽ, സ്വകാര്യബസുകളുടെ പണിമുടക്ക് കാരണം അന്ന് വലിയ തിരക്കുണ്ടായിരുന്നില്ല. ഇന്നലെ ബസുകളും കൂടി നിരത്തിലിറങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
കണ്ണൂർ ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലെ ജംഗ്ഷനിൽ നിന്ന് നേരിട്ട് കക്കാട് റോഡിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. ഇതിനു പകരം നിലവിലെ ജംഗ്ഷനിൽ നിന്ന് നൂറുമീറ്റർ മുന്നോട്ടു പോയി വലതുഭാഗത്ത് തിരിഞ്ഞ് കക്കാടേക്ക് പോകുന്ന റോഡിലൂടെ കടന്നു പോകണം. ഇവിടെ, ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിയുന്പോൾ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്.
പുതിയതെരു ഭാഗത്ത് നിന്ന് കക്കാടേക്ക് പോകേണ്ട വാഹനങ്ങളും ഇതു വഴിയാണ് കടന്നു പോകേണ്ടത്. കക്കാട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങളെ നിലവിലെ റോഡിലൂടെ തന്നെയാണ് കടത്തിവിടുന്നത്. കക്കാട് നിന്ന് തളിപ്പറന്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ ജംഗ്ഷനിൽ നിന്ന് യുടേൺ എടുത്ത് തളിപ്പറന്പ് ഭാഗത്തേക്ക് കടത്തി വിടില്ല. വാഹനങ്ങൾ നേരെ ഗാന്ധി സർക്കിൾ ചുറ്റി ദേശീയപാതയിലൂടെ തന്നെയോ കടന്നുപോകണം. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ക്രമീകരണം വിലയിരുത്തിയ ശേഷമായിരിക്കും സ്ഥിരം നടപടികളിലേക്ക് കടക്കുകയെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.