മേലേ ചൊവ്വ മേല്‍പ്പാലം; ടെസ്റ്റ് പൈലിംഗ് പൂര്‍ത്തിയായി
1592523
Thursday, September 18, 2025 1:51 AM IST
കണ്ണൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ മേലേ ചൊവ്വയിലെ കുരുക്കഴിക്കാൻ നിർമിക്കുന്ന മേൽപാലത്തിന്റെ ടെസ്റ്റ് പൈലിംഗ് പൂർത്തിയായി. ഇവിടുത്തെ ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റുന്ന മുറയക്ക് നിർമാണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കും.
ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നില്‍ നിന്ന് തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിന്റെ മുന്‍ ഭാഗം കിഴക്കെനട റോഡ് വരെയാണ് മേല്‍പാലം നിർമിക്കുക. കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ അലൈന്മെന്റ് കൂടി പരിഗണിച്ചാണ് മേൽപ്പാലം പണിയുന്നത്.
424.60 മീറ്ററാണ് മേൽപാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും ആകെ നീളം. കണ്ണൂര്‍ ഭാഗത്ത് 126.57 മീറ്ററും തലശേരി ഭാഗത്ത് 97.50 മീറ്ററും അപ്രോച്ച് റോഡുകളാണ് നിർമിക്കുക. പാലത്തിന് മാത്രമായി 200.53 മീറ്റര്‍ നീളം വരും. ഒന്‍പത് മീറ്ററാമ് വീതി.ഇതില്‍ ഏഴു മീറ്റർ വാഹന ഗതാഗതത്തിനുള്ളതാണ്.
ഇരുവശത്തും 0.50 മീറ്റര്‍ ഷൈ ഓഫ്, 0.05 മീറ്റര്‍ ക്രാഷ് ബാരിയറുകള്‍ എന്നിവയുണ്ടാകും. ഇരു വശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ ഓവുചാല്‍ ഉള്‍പ്പെടുന്ന നടപ്പാതകളോടുകൂടിയ ഏഴു മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളും നിർമിക്കും.
രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുഴുവന്‍ ചെലവ് 44.17 കോടി രൂപയാണ്. 2023 ഒക്ടോബറിലാണ് കിഫ്ബി പുതിയ മേല്‍പാലത്തിന് സാമ്പത്തികാനുമതി നല്‍കിയത്. തുടര്‍ന്ന് 31.98 കോടി രൂപയുടെ സാങ്കേതികാനുമതിയും നല്കി.
മേൽപ്പാലം പൂർത്തിയാകുന്നതോടെ കണ്ണൂര്‍-തലശേരി ദേശീയപാത, മട്ടന്നൂര്‍-ഇരിട്ടി സംസ്ഥാന പാത എന്നിവയിലൂടെയുള്ള ഗതാഗതം സുഗമമാകും. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ യുഎല്‍സിസിക്കാണ് നിർമാണ ചുമതല.