കുടുംബശ്രീയിലൂടെ സാമ്പത്തിക ഭദ്രത: ഡെപ്യൂട്ടി സ്പീക്കർ
1580048
Thursday, July 31, 2025 4:27 AM IST
പത്തനംതിട്ട: കുടുംബശ്രീ 27 വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ ഒന്നര ലക്ഷം അംഗങ്ങളുള്ള വലിയ കൂട്ടായ്മയായി മാറിയെന്നും കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായെന്നും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ. പന്തളം കുളനട പ്രീമിയം കഫേയില്‍ കുടുംബശ്രീ ജില്ലാ മിഷന് സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായി കുടുംബശ്രീ ഉയര്‍ന്നു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വനിതാ വികസന കോര്പറേഷന്, പിന്നാക്ക വികസന കോര്പറേഷന്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്കുന്നു. കൃഷി, ക്ഷീരവികസനം, ചെറുകിട വ്യവസായം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും സമഗ്ര വികസനം കുടുംബശ്രീയിലൂടെ സാധ്യമായി.
കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പ്രീമിയം കഫെയില്‍ ഒരുക്കിയ കര്‍ക്കടകക്കഞ്ഞി ഫെസ്റ്റിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് അധ്യക്ഷന്‍ പി.എസ്. മോഹനന് മുഖ്യ പ്രഭാഷണം നടത്തി.
കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ആദില, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്, സെക്രട്ടറി ജി വിശാഖൻ, കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്സണ്മാര് തുടങ്ങിയവർ പ്രസംഗിച്ചു.