നവകേരള സദസ്: ജില്ലയില്‍ 35 കോടി രൂപയുടെ പദ്ധതികള്‍ : ജില്ലാകളക്ടര്‍ പുരോഗതി വിലയിരുത്തി
1580049
Thursday, July 31, 2025 4:27 AM IST
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസില്‍ ഉയര്‍ന്നുവന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് വിലയിരുത്തി.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആറ് പദ്ധതികള്‍ക്ക് 35 കോടി രൂപയാണ് അനുവദിച്ചത്. വികസന പദ്ധതികളുടെ അന്തിമപട്ടിക ഭേദഗതി വരുത്തി സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു.
തിരുവല്ലയില്‍ പന്നായി തേവേരി റോഡ് വികസനത്തിന് ഏഴ് കോടി രൂപ ചെലവഴിക്കും. വെള്ളം കയറുന്ന ഭാഗങ്ങള്‍ ഉയര്‍ത്തി ഉന്നത നിലവാരത്തിലാക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. അടൂരിലെ മാങ്കൂട്ടം - കൈതപ്പറമ്പ് - സിഗപ്പൂര്‍ മുക്ക് റോഡിന് അഞ്ച് കോടിയും തടത്തില്‍ - മണക്കാല ലിങ്ക് റോഡിനു രണ്ടു കോടി രൂപയും അനുവദിച്ചു.
റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങില്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. റാന്നി പെരുന്തേനരുവിയില്‍ ഏഴു കോടി രൂപയുടെ അടിസ്ഥാന വികസനത്തിനാണ് അംഗീകാരം.
ആറന്മുള പില്‍ഗ്രിം ആന്റ് ഹെറിറ്റേജ് ടൂറിസ് പദ്ധതിക്ക് ഏഴു കോടി രൂപ അനുവദിച്ചു. കോന്നിയില്‍ ഏഴു കോടി രൂപ ചെലവില്‍ ഗുരു നിത്യ ചെതന്യയതി സ്മാരകവും അന്താരാഷ്ട്ര പഠന കേന്ദ്രവും നിര്‍മിക്കും. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 97 സെന്റിലാണ് നിര്‍മാണം. സ്ഥലം രണ്ടാഴ്ചയ്ക്കുളളില്‍ ഏറ്റെടുക്കും.