ആറന്മുളയിൽ വഞ്ചിപ്പാട്ട് മത്സരം നാളെ മുതൽ
1582450
Saturday, August 9, 2025 3:45 AM IST
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം) നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽപറഞ്ഞു. രാവിലെ 10.30 ന് സിനിമ പിന്നണി ഗായകൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിക്കും. വ്യവസായി മഠത്തിൽ രഘു മുഖ്യാതിഥിയായിരിക്കും. 26 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതൽ 1.30 വരെ ക്ഷേത്ര സന്നിധിയിൽ നടക്കും.
വഞ്ചിപ്പാട്ട് സോപാനത്തിൽ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നതിന് എല്ലാ പള്ളിയോട കരകൾക്കും അവസരമുണ്ട്. പ്രാഥമികമായി വഞ്ചിപ്പാട്ട് അവതരിപ്പിച്ച പള്ളിയോടക്കരകളെ ഉൾപ്പെടുത്തി മേഖലാ മേഖലാ മത്സരം നടത്തും. വിജയികൾക്ക് വ്യവസായി മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സ്വർണത്തിൽ നിർമിച്ച വഞ്ചിപ്പാട്ട് സോപാനം എവറോളിംഗ് സുവർണ ട്രോഫിയും 25000 രൂപ സമ്മാനവും നൽകും. രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും നൽകും.
27ന് കിഴക്കൻ മേഖലയുടെയും 28 ന് മധ്യമേഖലയുടെയും 29 ന് പടിഞ്ഞാറൻ മേഖലയുടെയും പ്രാഥമിക മത്സരം ദിവസം രാവിലെ 10 മുതൽ 11.30 വരെ നടക്കും. വിവിധ സെമിനാറുകളും സംഘടിപ്പിക്കും. 30 ന് രാവിലെ 10.30 ന് ഫൈനൽ മത്സരം നടക്കും. തുടർന്ന് സമാപന സദസ് സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും.
പ്രാഥമിക അവതരണത്തിൽ പങ്കെടുക്കുന്ന കരകളുടെ ടീമിന് 1000 രൂപ പ്രോത്സാഹനമായി നൽകും.ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ടാണ് പാടേണ്ടത്. പ്രസിഡന്റ് കെ.വി. സാംബദേവൻ, ജനറൽ കൺവീനർ കെ. എസ്. സുരേഷ് മല്ലപ്പുഴശേരി, ജോ. കൺവീനർ ഡോ. സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.