കൊന്നത്തടി കുടിവെള്ള പദ്ധതി അന്തിമ ഘട്ടത്തിൽ: മന്ത്രി റോഷി അഗസ്റ്റിൻ
1582375
Friday, August 8, 2025 11:31 PM IST
ചെറുതോണി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പ്രവൃത്തികൾക്ക് 146.8 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പൊന്മുടി ഡാമിൽ സ്ഥാപിക്കുന്ന ഫ്ളോട്ടിംഗ് പന്പിൽനിന്നു പ്രതിദിനം 22 ദശലക്ഷം ലിറ്റർ ഉത്പാദനശേഷിയുള്ള ശുദ്ധീകരണശാലയിലേക്ക് ജലമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
ശുദ്ധീകരിച്ച ജലം പ്ലാന്റിനോടനുബന്ധിച്ചുള്ള പന്പ്ഹൗസിൽനിന്നു പൂതാളി, നാടുകാണി, ആൽപ്പാറ, പന്നിയാർകുട്ടി എന്നിവിടങ്ങളിലെ ടാങ്കിലേക്കെത്തിക്കും. തുടർന്ന് ആൽപാറ ടാങ്കിൽനിന്ന് ഇഞ്ചപതാൽ ടാങ്കിലേക്കും പൂതാളി ടാങ്കിൽനിന്നു കണ്ണാടിപ്പാറ, കുരുവിളാസിറ്റി ടാങ്കുകളിലേക്കും പന്പിംഗ് മെയിനായി പണിക്കൻകുടി ടോപ് ടാങ്കിലേക്കും വെള്ളം എത്തിക്കും.
കുരുവിളാസിറ്റി ടാങ്കിൽനിന്നു മെയിൻ പന്പിംഗ് ടാങ്കായ കുരിശുകുത്തി ടാങ്കിലേക്കും ഗ്രാവിറ്റി വഴി നിലവിലെ ചിന്നാർ, ഇഞ്ചത്തൊട്ടി ടാങ്കുകളിലേക്കും പണിക്കൻകുടി ടോപ് ടാങ്കിൽനിന്നു പണിക്കൻകുടി, പറുസിറ്റി എന്നീ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും.
പൂതാളി ടാങ്കിൽനിന്നു മെയിൻ പന്പിംഗ് ടാങ്കായ തിങ്കൾകാട് ടാങ്കിലേക്ക് വെള്ളമെത്തിച്ച് അവിടെനിന്നു പന്പ് ചെയ്ത് കരിമലയിലെ ടാങ്കിലേക്ക് എത്തിക്കും. കൊന്നത്തടി പഞ്ചായത്തിൽ 7863 കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ശുദ്ധീകരണശാല നിർമിക്കുന്ന സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യുന്നതിന് ഇതിനോടകം അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.