പെട്ടിമുടിയുടെ നോവിന് അഞ്ചാണ്ട്
1581595
Tuesday, August 5, 2025 11:55 PM IST
മൂന്നാർ: പച്ചപുതച്ച മലനിരകളിൽ ചോരപ്പാടുകൾ തീർത്ത് പൊട്ടിയിറങ്ങിയ ഉരുൾ 70 പേരുടെ ജീവൻ കവർന്നെടുത്ത ദുരന്തം സംഭവിച്ചിട്ട് അഞ്ചു വർഷം തികയുന്ന ഇന്ന് പെട്ടിമുടി ഉറ്റവരുടെ ഓർമകളാൽ പ്രാർഥനാമുഖരിതമാകും. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30ന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
മരണഞ്ഞവരുടെ ഓർമകളുമായി ഇന്നു പെട്ടിമുടിയിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. മരിച്ചവരെ സംസ്കരിച്ച സ്ഥലത്തു തന്നെയാവും പ്രാർഥനാ ചടങ്ങുകൾ. കെഡിഎച്ച്പി കന്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്ത് സ്മരണാജ്ഞലികൾ അർപ്പിക്കും.
രാവിലെ ഒൻപതിന് എല്ലാ എസ്റ്റേറ്റുകളിലും തൊഴിലാളികളുടെ നേതൃത്വത്തിൽ മൗനപ്രാർഥനകൾ നടത്തും. രാജമലയിലെ സെന്റ് തെരേസാസ് ദേവാലയത്തിൽ പരേതർക്കായിപ്രത്യേക പ്രാർഥന നടക്കും. പ്രതികൂല കാലാവസ്ഥയിലും മരിച്ചവരുടെ വിദൂരത്തുള്ള ബന്ധുക്കൾ പ്രാർഥനകൾക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിൽനിന്നു ആർത്തലച്ച് എത്തിയ മലവെള്ളപ്പാച്ചിലിൽ എസ്റ്റേറ്റിലെ നാലു ലയങ്ങൾ മണ്ണിനടിയിലായി. അവിടെയുണ്ടായിരുന്ന ലേബർ ക്ലബും കാന്റീനും തകർന്നടിഞ്ഞു. കെട്ടിടങ്ങൾ നിലനിന്ന സ്ഥലം പാറകളും മണ്ണും വന്നടിഞ്ഞ് യുദ്ധസമാന ഭൂമിയായി. ഒരു മാസത്തോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് സമാനതകളില്ലായിരുന്നു.
ദേശീയ ദുരന്തനിവാരണ സേനയോടെപ്പം മുന്നൂറിലധികം സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു. ഇരുപതു ദിവസത്തെ തെരച്ചിലിൽ കാണാതായ 70 പേരിൽ 66 പേരെയും കണ്ടെത്തി. മരിച്ചവർക്കു വേണ്ടി പ്രാർഥനകൾ നടത്തുന്പോഴും നാലു കുടുംബങ്ങളാണ് ഇന്നും തോരാത്ത കണ്ണീരുമായി കഴിയുന്നത്.