ചീയപ്പാറ ദുരന്തത്തിന് ഇന്ന് 12 വയസ്
1581590
Tuesday, August 5, 2025 11:55 PM IST
അടിമാലി: മൂന്നു പേരുടെ ജീവന് കവര്‍ന്ന ചീയപ്പാറ ദുരന്തത്തിന് 12 വയസ്. 2013 ഒാഗസ്റ്റ് അഞ്ചിന് രാവിലെ 8.30നായിരുന്നു ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായത്.
2013 ഒാഗസ്റ്റ് അഞ്ചിനും ചീയപ്പാറ വെള്ളച്ചാട്ടം കാണാന്‍ ധാരാളം സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനരികിലും റോഡിലുമൊക്കെയായി നിന്നിരുന്നു. പെട്ടെന്ന് വെള്ളച്ചാട്ടത്തിനരികില്നിന്ന് ഏതാനും ദൂരമകലെ കല്ലും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് പതിച്ചു.
ഇതോടെ ഇവിടെ പെട്ടെന്ന് ദുരന്തഭൂമിയായി മാറുകയയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മൂന്നു പേരുടെ ജീവന് നഷ്ടമായതായി സ്ഥിരീകരിച്ചു. ഏതാനും ുപേർക്ക് പരിക്കേറ്റു. മനോഹര കാഴ്ച്ചയുടെ താഴ്വാരത്തേക്ക് ദുരന്തം ഒരു മണ്‍കൂനയായി ഇടിഞ്ഞെത്തിയിട്ട് 12 വര്‍ഷം തികഞ്ഞു.
ദുരന്തമുഖത്തുനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളാണ് ശാന്ത. വെള്ളച്ചാട്ടത്തിനരികില്‍ ദേശിയപാതയോരത്ത് വഴിയോരക്കട നടത്തുകയായിരുന്നു അവർ. മൂന്ന് തവണയായിട്ടാണ് മണ്ണിടിഞ്ഞെത്തിയതെന്ന് ശാന്തയോര്ക്കുന്നു.മൂന്നാമത്തെ തവണ മണ്ണിടിഞ്ഞെത്തിയതോടെ വഴിയോരക്കട തകര്‍ന്നു.
ദുരന്ത മുഖത്തുനിന്നു ജീവന് തിരികെ കിട്ടിയത് ഇന്നും ഭീതിയോടെയാണ് ശാന്ത ഓര്‍ക്കുന്നത്. പിന്നീടൊരിക്കലും ചീയപ്പാറയില്‍ മണ്ണിടിഞ്ഞിട്ടില്ല.
ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗി കണ്ട് മടങ്ങുന്ന ഒട്ടുമിക്കവര്‍ക്കും ഇന്ന് ഒരു പതിറ്റാണ്ട് മുമ്പുണ്ടായ ദുരന്ത കഥ അറിയുകയുമില്ല.