അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി; നഗരസഭാ പൊതുശ്മശാനം പൂർണസജ്ജം
1569686
Monday, June 23, 2025 4:56 AM IST
മൂവാറ്റുപുഴ: അറ്റകുറ്റപ്പണികൾക്കായി അടച്ച മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനം പൂർണ പ്രവർത്തന സജ്ജമാക്കി തുറന്നു നൽകിയതായി നഗരസഭ ചെയർമാൻ പി.പി. എൽദോസ്. നഗരസഭയുടെ തനതു ഫണ്ടില്‍നിന്നു 3,95,000 രൂപ ചെലവഴിച്ചാണ് നഗരസഭ ക്രിമറ്റോറിയം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയതെന്നും ചെയർമാൻ വ്യക്തമാക്കി. ഇന്നലെ ഇവിടെ ഒരു മൃതദേഹം സംസ്കരിച്ചു. ഒരേ ദിവസം ഒന്നിലധികം സംസ്ക്കാരം നടത്താൻ കഴിയുന്ന വിധമാണ് ക്രിമറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്.
നഗരസഭാ ക്രിമറ്റോറിയം അനിവാര്യ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ മേയ് രണ്ടിനാണ് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. കാലപ്പഴക്കത്താല്‍ പ്രവര്‍ത്തന രഹിതമായ ക്രിമറ്റോറിയത്തിന്റെ സ്ക്രബിംഗ് ടാങ്ക് പുനര്‍നിര്‍മിച്ചു.
സ്ക്രബിംഗ് ടാങ്കിന്റെ പ്രവര്‍ത്തനം നിലച്ചതിനെതുടര്‍ന്ന് ക്രിമേഷന്‍ ചേംബറില്‍നിന്നും വരുന്ന 1200 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപം നേരിട്ട് ബ്ലോവര്‍ ഫാനിലേക്ക് കടന്നത് കാരണം തകരാറിലായ ബ്ലോവര്‍ ഫാനിന്റെ കേസിംഗ്, ബെയറിംഗ്, ഷാഫ്റ്റ് എന്നിവ മാറ്റി. ബ്ലോവര്‍ ഫാനിലേക്കുള്ള ഡക്ട്സ് പുനര്‍നിര്‍മിച്ചും അധിക താപത്താല്‍ കേടുപാട് വന്ന ക്രിമേഷന്‍ ബെഡ് അറ്റകുറ്റപ്പണികള്‍ നടത്തിയും കേടായ ഒരു ബര്‍ണര്‍ മാറ്റിവച്ചും എല്ലാ ബര്ണറുകളുടെയും താപ പ്രതിരോധ കവചങ്ങള്‍ പുതുക്കി പണിതുമാണ് ക്രിമറ്റോറിയം പ്രവർത്തന സജ്ജമാക്കിയത്.
പൊതുശ്മശാനം താത്കാലികമായി അടച്ചത് നഗര പ്രദേശത്ത് മരിക്കുന്നവരുടെ സംസ്ക്കാരത്തിന് ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞ് വേഗത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയായിരുന്നുവെന്ന് ചെയർമാൻ വ്യക്തമാക്കി.
മൂവാറ്റുപുഴ നഗരസഭയ്ക്ക് പുറമെ സമീപ പഞ്ചായത്തുകളിലെയും കൂത്താട്ടുകുളം, തൊടുപുഴ, കടയിരിപ്പ് പ്രദേശങ്ങളിലെയും ജനങ്ങൾ ഈ ക്രിമറ്റോറിയത്തെ ശവ സംസ്ക്കാരത്തിനായി ആശ്രയിക്കുന്നുണ്ട്. സ്ഥലപരിമിതി മൂലം വീട്ടു വളപ്പുകളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്തവർക്ക് ആശ്വാസമാകുന്നതാണ് മൂവാറ്റുപുഴ നഗരസഭ പൊതു ശ്മശാനം.