ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ഇങ്ങനെ പോരാ...
1570181
Wednesday, June 25, 2025 4:51 AM IST
കൊച്ചി: യുവതി അടക്കം നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിനു ശേഷവും ജില്ലയില്‍ പരിശോധനകളിലടക്കം മൊല്ലെപ്പോക്ക് തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ഉദ്യോഗസ്ഥരുടെ കുറവാണ് പ്രധാന പ്രതിസന്ധിയായി ഇവർ ഉയര്‍ത്തിക്കാട്ടുന്നത്.
അതേസമയം അത്യാഹിതം സംഭവിക്കുമ്പോള്‍ മാത്രം ഉയരുന്ന പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണമെന്നതാണ് ഉയരുന്ന പ്രധാന ആവശ്യം.
അടുത്തിടെ കൊച്ചി നഗരത്തില്‍ നിന്നു വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ ഭക്ഷണം പഴകിയതാണെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു.
ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും മറ്റ് പരിശോധനകൾ നടത്തുകയോ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയോ ചെയ്തിരുന്നില്ല. പകര്‍ച്ചവ്യാധികളടക്കം ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും ആക്ഷേപവും ഉയരുന്നു. ഭക്ഷണശാലകളുടെ ലൈസന്‍സ് അടക്കം പരിശോധിക്കുന്ന നടപടികൾ കടകളില്‍ നേരിട്ട് നടത്തേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്ന് കച്ചവടക്കാര്‍ തന്നെ സമ്മതിക്കുന്നു.
ഒരു നിയോജകമണ്ഡലത്തിന് ഒരു ഫുഡ്സേഫ്റ്റി ഓഫീസര്‍ എന്നതാണ് കണക്ക്. എന്നാല്‍ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഫുഡ്സേഫ്റ്റി ഓഫീസര്മാരില്ലെന്നത് വകുപ്പിന്റെ തന്നെ രേഖകളില്‍ വ്യക്തമാക്കുന്നു.
അനിഷ്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് പരിശോധനകളും നടപടികളും സ്വീകരിക്കുന്നത്. പലതും പരമാവധി നാലു ദിവസം നീണ്ടും നില്ക്കുന്ന പരിശോധനകളും. ഗുരുതരമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്പ്പെട്ടാല്പ്പോലും പിഴ ചുമത്തുകമാത്രമാണ് നടപടി. പലരും തുക വേഗമടച്ച് കട പഴയപടി തുറക്കുകയും ചെയ്യുന്നു.