കപ്പലപകടം, കടലാക്രമണം; ദുരിതക്കയത്തില്‍ തീരമേഖല
1569993
Tuesday, June 24, 2025 6:47 AM IST
കൊച്ചി: ജില്ലയിലെ തീരമേഖലയെ വറുതിയിലാക്കി കപ്പലപകടങ്ങള്‍ക്ക് പിന്നാലെ എത്തിയ കടലാക്രമണം. വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, കണ്ണമാലി, ടെട്രാപോഡ് സംരക്ഷണ ഭിത്തി ഒരുക്കാത്ത ചെല്ലാനത്തിന്റെ ഒരുഭാഗം എന്നിവിടങ്ങളിലാണ് ഇക്കുറി കടലാക്രമണം രൂക്ഷമായത്. ഇതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതക്കയത്തിലാണ്.
കപ്പലപകടങ്ങള്‍ക്ക് പിന്നാലെ മത്സ്യ വ്യാപാരത്തില്‍ ഇടിവുണ്ടായി. നഷ്ടം സഹിച്ച് മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടു പോകുന്നതിനിടെ ട്രോളിംഗ് നിരോധനവും എത്തിയതോടെ ജില്ലയിലെ 800ഓളം ബോട്ടുകള്‍ കരയ്ക്കടിഞ്ഞു.
ഇതിനുതൊട്ടുപിന്നാലെയാണ് തീരത്തെ വറുതിയിലാക്കി കടലാക്രമണവും കനത്തത്. വെള്ളം കയറിയ വീടുകളില്‍ പലതും ഇനിയും വാസയോഗ്യമായിട്ടില്ല. പലതും ഭാഗികമായി തകര്‍ന്ന നിലയിലുമാണ്. ഭൂരിഭാഗം തൊഴിലാളികളുടെയും ചെറുവള്ളവും വലയും നഷ്ടപ്പെട്ടിട്ടുണ്ട്.
തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധകമല്ല. എന്നാല്‍ നിശ്ചിത വലിപ്പം ഇല്ലാത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നത് നിയമവിരുദ്ധമാണ്. 10 സെന്റീമീറ്റര്‍ വലിപ്പമില്ലാത്ത മത്തിയും 14 സെന്റീ മീറ്റര്‍ വലിപ്പമില്ലാത്ത അയിലയും പിടിക്കരുത്. അത്തരം ബോട്ടുകളെ കര്‍ശനമായ നിയമത്തിന് വിധേയമാക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വലകളടക്കം നശിച്ചതും, ഉയര്‍ന്ന തിരമാല മുന്നറിയിപ്പും ഇതിന് തിരിച്ചടിയായി.
സര്‍ക്കാര്‍ സഹായം അപര്യാപ്തം
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം അപര്യാപ്തമെന്ന് മത്സ്യത്തൊഴിലാളികളും സംഘടനകളും വ്യക്തമാക്കുന്നു. കപ്പലപകടത്തിന് പിന്നാലെ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കുടുങ്ങിയത് മൂലം നിരവധി ബോട്ടുകള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 1500 രൂപ വീതം രണ്ടു മാസത്തെ ധനസഹായമാണ് സര്‍ക്കാര്‍ നിലവില്‍ നല്‍കുന്നത്. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാകുന്ന മുറയ്ക്ക് ഇവ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തും. സൗജന്യ റേഷന്‍വിതരണവും ഉടന്‍ തുടങ്ങും.