യുവാവിനെ വാനിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകം ദന്പതികൾ കസ്റ്റഡിയിൽ
1570182
Wednesday, June 25, 2025 4:51 AM IST
ഇടക്കൊച്ചി: ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന ഇൻസുലേറ്റഡ് വാനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ദന്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പള്ളുരുത്തി സ്വദേശി തോപ്പിൽ വീട്ടിൽ ഷിഹാബ് (39), ഭാര്യ ഷെഹന (32) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ അക്ബറിന്റെ മകൻ ആഷിക്കി(30)നെയാണ് ഇൻസുലേറ്റഡ് വാനിന്റെ മുൻ സീറ്റിൽ ദൂരൂഹ സാഹചര്യത്തിൽ തിങ്കളാഴ്ച രാത്രിയോടെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് കൊലപാതകമാണെന്ന് ആരോപിച്ച് ആഷിക്കിന്റെ കുടുംബം രംഗത്തെത്തി.
ഇതേത്തുടർന്ന് പള്ളുരുത്തി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആഷിക്കിന്റെ കൂടെയുണ്ടായായിരുന്ന യുവതിയും ഭർത്താവും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തി ഓൺലൈനിൽ വാങ്ങിയതാണ്. കത്തി പ്രതികളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ആഷിക്കിന്റെ ഇരു തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റ് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണം. കഴുത്തിലും പരിക്കുള്ളതായി പോലീസ് പറഞ്ഞു. മാർക്കറ്റുകളിൽ മീൻ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ആഷിക്കിന്.
പിടിയിലായ ഷിഹാബും ഷെഹനയും കുറ്റം സമ്മതിച്ചെെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ് ഗോയൽ പറഞ്ഞു.
കൊലപാതകം ആസൂത്രിതം
പ്രതികളായ ഷിഹാബിനും ഷെഹനയ്ക്കും ആഷിക്കിനോടുമുള്ള പകയാണ് കൊലപാതകത്തിൽ എത്തിച്ചതെന്ന് പോലീസ്.
മരണപ്പെട്ട ആഷിക്കും പ്രതിയായ ഷെഹനയും ദീർഘനാളായി അടുപ്പത്തിലായിരുന്നു. ഭർത്താവ് അറിഞ്ഞതിനെ തുടർന്ന് ആഷിക്കുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിവാകണമെന്ന് പറഞ്ഞു.
തുടർന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ച് ഷെഹനയെ കൊണ്ട് ആഷിക്കിനെതിരെ പോലീസിൽ പരാതി നൽകി.
ഇതേത്തുടർന്ന് ആഷിക്ക് 24 ദിവസത്തോളം ജയിലിലാവുകയും ചെയ്തു. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഷെഹനയുടെ നഗ്നചിത്രം തന്റെ കൈവശമുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ആഷിക്ക് ഭീഷണിപ്പെടുത്തി.
തുടർന്ന് ആഷിക്കിനെ കൊലപ്പെടുത്താൽ തീരുമാനിക്കു കയായിരുന്നു എന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
മണിക്കൂറുകൾക്കുള്ളിൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
ഇടക്കൊച്ചി: ആത്മഹത്യയെന്ന് കരുതിയ സംഭവം മണിക്കൂറുകൾ പിന്നിട്ടപ്പോൾ കൊലപാതകമായി. പിടിയിലായ ഷെഹനയെയും ഭർത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ആഷിക്കും യുവതിയും കൃത്യം നടന്ന വാഹനത്തിൽ യാത്ര ചെയ്യുകയും ഒഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തു കഴിഞ്ഞ് ഭർത്താവായ ഷിഹാബിനെ സംഭവ സ്ഥലത്തേക്ക് ഷെഹന വിളിച്ചു വരുത്തുകയുമായിരുന്നു. ആഷിക്കിനെ കുത്തി പരിക്കേൽപ്പിച്ചതിനു ശേഷം ഷിഹാബ് സംഭവസ്ഥലത്ത് നിന്നു കടന്നു. ചോര വാർന്ന് മരണം ഉറപ്പാക്കിയതിനു ശേഷമാണ് ഷെഹന നാട്ടുകാരെ വിവരമറിയിക്കുന്നത്.
തനിക്ക് അപകടത്തിൽ പരിക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക്ക് വിളിച്ചെന്നും സ്ഥലത്തെത്തുമ്പോൾ കാലിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നുവെന്നും താൻ കൂടി ചേർന്നാണ് നാട്ടുകാരോടൊപ്പം ആഷിക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു.