രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1569979
Tuesday, June 24, 2025 6:34 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിൽ രണ്ടാഴ്ചക്കിടെ രണ്ടാമതും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അഞ്ചാം വാർഡ് ചീക്കോട് തെക്കേച്ചാൽ ഭാഗത്ത് നെടുങ്കല്ലേൽ ജോർജിന്റെ പുരയിടത്തിൽ കയറിയ കാട്ടാനക്കൂട്ടം പൈനാപ്പിൾ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു തവണയാണ് ആനക്കൂട്ടം ഇവിടെ കൃഷി നശിപ്പിക്കുന്നത്.
മുന്പെങ്ങും ഈ പ്രദേശത്ത് കാട്ടാനകൾ എത്തിയിട്ടില്ല. ജനവാസമേഖലയിൽ വന്യജീവികളെത്തി മനുഷ്യ ജീവനു ഭീഷണി ഉയർത്തുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
തടിക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആന വാച്ചർമാരോ ആർആർടി സംഘമോ ഇല്ലാത്തതാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ കഴിയാത്തതെന്ന് സ്ഥലം സന്ദർശിച്ച ജനപ്രതിനിധികളും കർഷകരും ചൂണ്ടിക്കാട്ടി. ജനങ്ങളെ വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് ആവശ്യപ്പെട്ടു.