ആലുവ ജില്ലാ ആശുപത്രിയിൽ രാത്രിയിൽ ഡോക്ടർമാരില്ലെന്ന് പരാതി
1570169
Wednesday, June 25, 2025 4:14 AM IST
ആലുവ: ആലുവ ഗവ. ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രാത്രികാലങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അത്യാഹിത വിഭാഗത്തിൽ അടിയന്തിര കേസുകൾ ഒന്നിലേറെ വന്നാൽ ഒരു ഡോക്ടറിന് മാത്രമായി കൈകാര്യം ചെയ്യാനാകുന്നില്ലെന്നാണ് പരാതി.
ഒരു ഡോക്ടർ മാത്രം കാഷ്വാലിറ്റിയിൽ ഉള്ളതിനാൽ നീണ്ട ക്യൂ ആണ് എപ്പോഴും ഉള്ളത്. ആക്സിഡന്റ് തുടങ്ങിയ അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓ പി യിലുള്ള അതേ ഡോക്ടർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കാത്തുനിന്ന് മടുത്തിട്ട് മറ്റ് ആശുപത്രിയിലേക്ക് പോകാൻ നിർധനരായ രോഗികൾ നിർബന്ധിതരാകുന്നതായും ആക്ഷേപമുണ്ട്.
കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് ചീട്ട് തൊട്ടടുത്ത് കൗണ്ടറിൽ നിന്നാണ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസമായി ജീവനക്കാരില്ലായെന്ന പേരിൽ അരകിലോമീറ്റർ ദൂരെയാണ് രാത്രികാല കൗണ്ടർ തുറന്നിരിക്കുന്നത്. കൗണ്ടർ തിരികെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കണമെന്ന് രോഗികൾ ആവശ്യപ്പെട്ടു.
ജനപ്രതിനിധികളും, സംഘടനകളും പല തവണ പരാതി പറഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാൻ സർക്കാർ ഇതുവരെയും തയാറായിട്ടില്ല. അടിയന്തിര പ്രാധാന്യം ഉള്ളതിനാൽ അത്യാഹിത വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.