എഴുത്തുവഴികളെ അറിയാൻ ഭാഷാ വിദ്യാർഥികൾ "സന്ധ്യ'യിൽ
1570163
Wednesday, June 25, 2025 4:14 AM IST
കൊച്ചി: സാഹിത്യ നിരൂപണത്തിന്റെയും എഴുത്തിന്റെയും വഴികളെക്കുറിച്ചു മലയാളത്തിന്റെ ഗുരുനാഥൻ പ്രഫ. എം.കെ. സാനുവുമായി ആശയവിനിമയം നടത്തി കോളജ് വിദ്യാർഥികൾ. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ട്, മൂന്ന് വർഷ മലയാള വിഭാഗം വിദ്യാർഥികളാണു വായന വാരാചരണത്തിന്റെ ഭാഗമായി സാനുമാഷിന്റെ എറണാകുളത്തെ വസതിയായ 'സന്ധ്യ'യിലെത്തിയത്.
നിറഞ്ഞ ചിരിയോടെയാണ് മാഷ് വിദ്യാർഥികളെ വരവേറ്റത്. മലയാളം വിദ്യാർഥികളുടെ ചോദ്യങ്ങളോട് അദ്ദേഹം മനസു തുറന്നു. മലയാള നിരൂപണം, ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം എന്ന കൃതി, റാം കെയറോഫ് ആനന്ദി, വായന എന്നിവയെല്ലാം ചർച്ചകളിൽ വിഷയങ്ങളായി.
മനസിൽ തട്ടാത്ത, വായിച്ച് സ്വയം ആകർഷണം തോന്നാത്ത ഒരു കൃതിയെയും നിരൂപണം ചെയ്യരുതെന്നു മാഷിന്റെ ഓർമപ്പെടുത്തൽ. നിരൂപണത്തിൽ വ്യക്തിതാല്പര്യങ്ങൾ പ്രതിഫലിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങന്പുഴ എന്ന പുഴ കടക്കാതെ ഒരു കവിയും ഉണ്ടായിട്ടില്ലെന്ന മാഷിന്റെ വിലയിരുത്തൽ വിദ്യാർഥികൾ കൈയടിയോടെയാണ് വരവേറ്റത്. വിദ്യാർഥികളായ ബിറ്റു, മാഹിൻ, ഫാത്തിമ ഷമീർ, നന്ദന എന്നിവരെല്ലാം സാനുമാഷിനോട് ചോദ്യങ്ങൾ പങ്കുവച്ചു.
മലയാളം വകുപ്പ് മേധാവി ഡോ. അനീഷ് പോൾ, അധ്യാപകരായ ഡോ. തോമസ് പനക്കളം, ഡോ. ലിജി ജോസഫ്, ഡോ.വർഗീസ് പോൾ എന്നിവരും വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്നു.