മൃഗസംരക്ഷണത്തിനു പ്രത്യേക ശ്രദ്ധ അനിവാര്യം മഴക്കാലമല്ലേ, കരുതൽ വേണം
1570525
Thursday, June 26, 2025 8:44 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തകർത്തുപെയ്യുന്ന മഴയിൽ കൈയിൽ കട്ടൻചായയും മൂടിപ്പുതച്ചിരിക്കാൻ ഒരു പുതപ്പും ഉണ്ടെങ്കിൽ നമ്മുടെ കാര്യം ഒരു പരിധിവരെ സേഫ് ആണ്. എന്നാൽ ചാറ്റൽമഴയും തണുപ്പും ഈർപ്പവുമടക്കം മഴക്കാലമെന്നതു മിണ്ടാപ്രാണികൾക്കു ദുരിതകാലംകൂടിയാണ്.
അന്തരീക്ഷതാപത്തിലെ വ്യതിയാനവും ഉയർന്ന ഈർപ്പവും അതുവഴി രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവുമാണ് ഇവരുടെ വില്ലൻമാർ. രോഗസാധ്യത വർധിക്കുകയും തീറ്റയുടെയും കാലിത്തീറ്റയുടെയും ദൗർലഭ്യവും അടക്കം അവയെ വളർത്തുന്നവരും ബുദ്ധിമുട്ടിലാകുന്ന ഈ വേളയിൽ മിണ്ടാപ്രാണികളുടെ ആരോഗ്യവും ഉത്പാദനക്ഷമതയും ഉറപ്പാക്കാൻ ശരിയായ പരിപാലനം ആവശ്യമാണ്.
കാത്തിരിക്കുന്ന രോഗങ്ങൾ
* ഈർപ്പമുള്ള സാഹചര്യം ചെള്ള്, പുഴു തുടങ്ങിയ പരാദങ്ങളുടെ പ്രജനനത്തിനും വ്യാപനത്തിനും അനുകൂലമാണ്. ഇതു മൃഗങ്ങളിലും പക്ഷികളിലും വിളർച്ച, ദഹനക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും.
*കന്നുകാലികൾ, എരുമകൾ തുടങ്ങിയവയ്ക്കു കുളന്പുരോഗത്തിനും സാധ്യതയേറെ. രോഗം ബാധിച്ച മൃഗങ്ങളുടെ വായിലും കാലുകളിലും മുറിവുകൾ ഉണ്ടാകുന്നു.
* ഈർപ്പമുള്ള അവസ്ഥ മൃഗങ്ങളിൽ ശ്വസന അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
* ചെളിനിറഞ്ഞതും വെള്ളം കെട്ടിനിൽക്കുന്നതുമായ ചുറ്റുപാടുകൾ പാദം ചീയുന്നതിനും മറ്റു കുളന്പുസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇതു ചലനശേഷിയും ഉത്പാദനക്ഷമതയും കുറയ്ക്കുന്നു.
മുൻകരുതലുകൾ
1. മൃഗങ്ങൾക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കുക.
2. വരണ്ടതും വൃത്തിയുള്ളതുമായ ഷെൽട്ടറുകൾ ഒരുക്കുക
3. മഴക്കാലത്തു വ്യാപകമാകുന്ന രോഗങ്ങൾക്കെതിരേ മൃഗങ്ങൾക്കു വാക്സിനേഷൻ നൽകുക.
4. മൃഗങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനു സമീകൃതപോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.