പന്നിത്തടത്ത് വീണ്ടും വാഹനാപകടം; ലോറി മറിഞ്ഞ് ഒരാൾക്കു പരിക്ക്
1570512
Thursday, June 26, 2025 8:44 AM IST
എരുമപ്പെട്ടി: പന്നിത്തടം സെന്ററിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നും മത്സ്യം കയറ്റി വടക്കാഞ്ചേരി വഴി കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന മിനി കണ്ടെയ്നർ ലോറിയും അക്കിക്കാവ് ഭാഗത്തുനിന്ന് വാഴക്കുലകൾ കയറ്റി വന്നിരുന്ന ടിപ്പർലോറിയുമാണ് സെന്ററിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ കണ്ടെയ്നർ ലോറി നടുറോഡിൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക് പറ്റി.
പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറികൾ എടുത്ത് മാറ്റി. അക്കിക്കാവ് - കേച്ചേരി ബൈപ്പാസ് റോഡിന്റെ നിർമാണം പൂർത്തിയായതോടെയാണ് അപകടങ്ങൾ നിത്യസംഭവമായി മാറിയത്.
അക്കിക്കാവ് - കേച്ചേരി ബൈപ്പാസ് റോഡും, കുന്നംകുളം - വടക്കാഞ്ചേരി റോഡും സംഗമിക്കുന്ന പന്നിത്തടം സെന്റർ വീതികൂട്ടി വികസിപ്പിച്ചിട്ടുണ്ട്. അമിത വേഗത്തിൽ അശ്രദ്ധയോടെ വാഹനങ്ങൾ സെന്ററിലേക്ക് പ്രവേശിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.
കഴിഞ്ഞദിവസം രണ്ട് കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ആറാമത്തെ അപകടമാണ് ഇവിടെ നടന്നിട്ടുള്ളത്. റോഡിൽ താൽക്കാലികമായി സ്പീഡ് ബ്രേക്കിംഗ് ബോർഡുകൾ വെച്ചിട്ടുണ്ട്. എന്നാൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ മാത്രമെ അപകടത്തിന് പരിഹാരമാവുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.
പന്നിത്തടം സെന്ററിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ നടപടി
എരുമപ്പെട്ടി: തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന പന്നിത്തടം സെന്ററിൽ സോളാര്‍ പവേര്‍ഡ് ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിക്കുന്നതിന് നടപടിയായി. എ.സി. മൊയ്തീൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി ജിഎസ്ടി ഉള്‍പ്പെടെ 19,39,854/- രൂപയ്ക്കാ
ണ് സിഗ്നല്‍ സ്ഥാപിക്കുന്നതിന് കിഫ്ബി കെൽട്രോണിന് അനുമതി നല്‍കിയിട്ടുള്ളത്.
കേച്ചേരി-അക്കിക്കാവ് ബൈപ്പാസ് റോഡും കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന ഹൈവേയും സംഗമിക്കുന്ന സെന്ററാണ് പന്നിത്തടം. ആധുനിക രീതിയിലുള്ള ബൈപ്പാസ് നിർമാണം പൂർത്തിയായി റോഡിന്റെ സൗകര്യം വർധിച്ചതിനാൽ ഇതിലൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരവും വർധിച്ചിരിക്കുകയാണ്.
സെന്ററിനെ കുറിച്ച് അറിയാതെയുള്ള അമിത വേഗം നിരന്തരം അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് എംഎൽഎ ഇടപ്പെട്ട് സിഗ്നൽ സംവിധാനം ഒരുക്കുന്നത്. ഇതോടൊപ്പം അക്കിക്കാവ് ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനവും മാറ്റി സ്ഥാപിക്കും.