വിവാദമായി മധുര സമ്മേളനവും, വിജയ്ക്കെതിരേ കേസും
Sunday, September 28, 2025 1:40 AM IST
ചെന്നൈ: കഴിഞ്ഞ മാസം 21ന് മധുര-തൂത്തുക്കുടി ഹൈവേയിലെ പരപ്പതിയിൽ നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനവും വലിയ ജനക്കൂട്ടത്തിനാണു സാക്ഷ്യം വഹിച്ചത്. സമ്മേളനത്തിനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ തലേദിവസം തന്നെ മധുരയിലെത്തിയിരുന്നു.
സമ്മേളനം വൈകുന്നേരമായിരുന്നെങ്കിലും രാവിലെതന്നെ മൈതാനം നിറഞ്ഞുകവിഞ്ഞു. നാലു ലക്ഷത്തോളം പേരാണ് അന്നു സമ്മേളനത്തിൽ പങ്കെടുത്തത്. നിരവധി പേർ തളർന്നുവീണു. ഗർഭിണികളും കുട്ടികളും സമ്മേളനത്തിൽ വരരുതെന്നു നിർദേശം നൽകിയിരുന്നു.
സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ പരാതിയിൽ വിജയ്ക്കെതിരേ കേസുമുണ്ടായി. സമ്മേളനത്തിൽ പങ്കെടുത്ത തന്നെ വിജയ്യുടെ ബൗൺസർമാർ റാംപിൽനിന്നു തള്ളിയിട്ടെന്ന ശരത്കുമാർ എന്ന യുവാവിന്റെ പരാതിയിലാണു വിജയ്ക്കും പത്ത് ബൗണ്സർമാർക്കുമെതിരേ പോലീസ് കേസെടുത്തത്.
വിജയ് നടന്നുവരുമ്പോൾ ശരത്കുമാർ റാംപിലേക്കു കയറാൻ ശ്രമിച്ചപ്പോഴാണു ബൗൺസർമാർ ഇടപെട്ടത്. ശരത് കുമാറിനെ അവർ റാംപിൽനിന്ന് തൂക്കിയെറിഞ്ഞു.
തുടർന്ന് അഞ്ചാം ദിവസമാണു ശരത് കുമാർ പരാതി നൽകിയത്. അന്ന് വേദിയുടെ മധ്യത്തിൽ നിർമിച്ച 300 മീറ്റർ റാംപിലൂടെ നടന്നെത്തിയാണു വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
താൻ ഏതു മണ്ഡലത്തിൽ മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കിയില്ലെങ്കിലും മധുരയായിരിക്കും തട്ടകമെന്ന സൂചന അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെയും കടന്നാക്രമിച്ചായിരുന്നു വിജയുടെ പ്രസംഗം.
1967ലും 1977ലും സംഭവിച്ചതുപോലെ, 2026ലും തമിഴ്നാട്ടിൽ രാഷ്ട്രീയമാറ്റം സംഭവിക്കുമെന്നും മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞു.