സിയാൽ നടപ്പാക്കുന്നത് 1,400 കോടിയുടെ വികസന പ്രവർത്തനങ്ങൾ
Saturday, September 27, 2025 11:08 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാല്‍)ത്തില്‍ നടപ്പാക്കുന്നത് 1,400 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സിയാല്‍ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു സിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,142 കോടി രൂപ മൊത്തവരുമാനം നേടിയ സിയാലിന്റെ ലാഭം 489.84 കോടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിക്ഷേപകര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവുമാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൗരോര്‍ജ ഉത്പാദനരംഗത്തു സിയാല്‍ കൈവരിച്ച നേട്ടം അന്താരാഷ്ട്ര പ്രസിദ്ധി നേടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിപിസിഎല്ലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഹൈഡ്രജന്‍ ഉത്പാദന പ്രോജക്ടും അന്തിമഘട്ടത്തിലാണ്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.