ഇന്ത്യയിൽനിന്നു യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി റിക്കാർഡിലേക്ക്
Friday, October 3, 2025 1:36 AM IST
മുംബൈ: സെപ്റ്റംബറിൽ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ ഡീസൽ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുമെന്ന് ഷിപ്പ്ട്രാക്കർമാരുടെയും വ്യാപാരികളുടെയും കണക്കുകൾ വ്യക്തമാക്കുന്നു. റിഫൈനറികളുടെ അറ്റകുറ്റപ്പണികളുടെ കാലയളവിൽ പാശ്ചാത്യ വിപണികളിലെ ശക്തമായ ലാഭം മുതലെടുത്തതാണ് കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിനു കാരണം.
സെപ്റ്റംബറിൽ ഇന്ത്യയിൽനിന്ന് യൂറോപ്പിലെത്തിയത് 1.3 മില്യണ്‍ മുതൽ 1.4 മില്യണ്‍ ടണ്‍ വരെ (9.7 മില്യണ്‍ മുതൽ 10.4 മില്യണ്‍ വരെ) ഡീസലാണ്. ഈ കണക്കുകൾ എൽഎസ്ഇജി, കെപ്ലർ, മറ്റ് രണ്ടു വ്യാപാരസ്രോതസുകളിൽനിന്നുള്ളതാണ്.2017ൽ ട്രാക്കിംഗ് ആരംഭിച്ചശേഷം ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്കുള്ള കയറ്റുമതി ആദ്യമായാണ് ഈ നിലയിലെത്തുന്നത്.
റഷ്യയിൽനിന്നാണ് ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും ഇന്ത്യയിലേക്കു വരുന്നത്. ഇന്ത്യയിലെ റിഫൈനറികൾ, എണ്ണ ഉത്പാദനം വർധിപ്പിക്കുകയും മിച്ച ഉത്പന്നങ്ങൾ വിദേശത്തേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. ഗ്യാസോലിൻ, ഡീസൽ കയറ്റുമതി ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
കെപ്ലർ ഷിപ്പ് ട്രാക്കിംഗ് ഡാറ്റ പ്രകാരം സെപ്റ്റംബറിലെ മൊത്തം ഡീസൽ കയറ്റുമതി ഏകദേശം മൂന്നു ബില്യണ്‍ ടണ്ണിലെത്തി. ഇത് അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.ഓഗസ്റ്റിൽ ഒരു മെട്രിക് ടണ്ണിന് 30 ഡോളറായിരുന്നെങ്കിൽ സെപറ്റംബറിൽ 45 ഡോളറായി ഉയരുന്നുവെന്ന് എൽഎസ്ഇജിയുടെ കണക്കുകൾ പറയുന്നു. ഇത് വ്യാപാരികളെ ഉത്പന്നം യൂറോപ്പിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നു.