പുഞ്ചനെല്ലിന്റെ പണം കിട്ടിയില്ല ; അടുത്ത വിത ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
1568926
Friday, June 20, 2025 11:40 PM IST
കോട്ടയം: നെല്‍ കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് അപ്പര്‍ കുട്ടനാട്ടിലെ ഒട്ടേറെ കര്‍ഷകര്‍ അടുത്ത വിത ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഫെബ്രുവരി മുതല്‍ മേയ് വരെ സംഭരിച്ച പുഞ്ച നെല്ലിന്റെ വില സര്‍ക്കാര്‍ കൊടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇനിയൊരു നഷ്ടക്കൃഷി എന്തിനെന്നാണ് കര്‍ഷകരുടെ ചോദ്യം. 89 കോടി രൂപയുടെ നെല്ല് സപ്ലൈകോ സംഭരിച്ചതില്‍ ഇതുവരെ കര്‍ഷകര്‍ക്ക് കൊടുത്തത് 27 കോടി രൂപ മാത്രം.
ശേഷിക്കുന്ന 62 കോടി രൂപ അടുത്ത വിതയും കൊയ്ത്തും കഴിഞ്ഞാലും കൊടുത്തു തീര്ക്കാനിടയില്ല. കൃഷിച്ചെലവും താങ്ങാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വളം, കീടനാശിനി വില വര്‍ധനയും തൊഴില്‍ കൂലിയും താങ്ങാനാവാതെ വന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പുഞ്ച സംഭരണത്തില്‍ ഈര്‍പ്പത്തിന്റെ പേരില്‍ 30 കിലോ വരെ മില്ലുകള്‍ക്ക് കിഴിവു കൊടുക്കേണ്ടി വന്നതും ബാധ്യതയായി.
സംഭരിച്ച നെല്ലിന് വില നല്കുന്നതില് വരുത്തുന്ന വീഴ്ച പോലെ കര്‍ഷകരെ അലട്ടുന്നതാണ് സംഭരണത്തില്‍ വരുത്തുന്ന അനാസ്ഥ. കുമരകം, തിരുവാര്‍പ്പ് കൃഷിഭവനുകളുടെ കീഴിലുള്ള എംഎന്‍ ബ്ലോക്ക് പാടശേഖര സമിതി 1300 ഏക്കര്‍ പാടത്ത് അടുത്ത വിത വേണ്ടെന്ന തീരുമാനത്തിലാണ്. വലിപ്പത്തിലും വിളവിലും ജില്ലയിലെ ഏറ്റവും വലിയ പാടങ്ങളിലൊന്നാണിത്. കുമരകം, അയ്മനം, ചിങ്ങവനം പ്രദേശങ്ങളിലും സമാനമായ തീരുമാനത്തിലേക്ക് പാടശേഖര സമിതികള്‍ നീങ്ങുന്നത്.
ഏപ്രില്‍ 25 വരെ സംഭരിച്ച നെല്ലിന് ബാങ്കുകളില്‍ പണം നല്‍കിത്തുടങ്ങിയിട്ടുണ്ട്. 60 ശതമാനത്തോളം സംഭരണം നടന്ന മേയിലെ പണം എന്നു നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. മൂന്നു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില വര്‍ധിച്ചപ്പോള്‍ സംസ്ഥാന വിഹിതം ഓരോ ഘട്ടത്തിലും കുറവുവരുത്തി. കേന്ദ്രം വര്‍ധിപ്പിച്ച താങ്ങുവിലയില്‍ സംസ്ഥാനം കുറവുവരുത്തിയിരുന്നില്ലെങ്കില് ഒരു കിലോ നെല്ലിന് 35 രൂപ ലഭിക്കേണ്ടതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 28.20 രൂപയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കൃഷിച്ചെലവ് ഇരട്ടിയോളം വര്‍ധിക്കുകയും ചെയ്തു.
ലോണെടുത്തു കൃഷിയിറക്കിയ കര്‍ഷകര്‍ വിറ്റ നെല്ലിന്റെ വില കിട്ടാതെ പലിശ അടച്ച് നഷ്ടം വര്‍ധിപ്പിക്കുകയാണ്. നിലവില്‍ കൃഷിഭവനുകളില്‍ ലഭിക്കുന്ന ഉമ വിത്തിന് ഗുണമേന്മ കുറവാണെന്നും വേണ്ടിടത്തോളം വിത്ത് ലഭിക്കാനില്ലെന്നുമാണ് പരാതി.
ദിവസം ആയിരം രൂപവരെയാണ് പാടങ്ങളിലെ പണിക്കൂലി. ഒരേക്കറില്‍ നിന്ന് പതിനായിരം രൂപ പോലും ലാഭം ലഭിക്കാത്ത സാഹചര്യത്തില്‍ പാടം തരിശിടുന്നതാണ് ഭേദമെന്ന് കര്‍ഷകര്‍ പറയുന്നു.
നെല്‍കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരില്‍ ചിലര്‍ പോത്തുകളെ പാടങ്ങളില്‍ വളര്‍ത്താന്‍ താത്പര്യപ്പെടുന്നുണ്ട്.