വേമ്പനാട്ടുകായലിന്റെ ശുദ്ധീകരണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
1568929
Friday, June 20, 2025 11:40 PM IST
കോട്ടയം: കുട്ടനാട് അപ്പർ കുട്ടനാട് മേഖലയുടെ പാരിസ്ഥിതിക-ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് വേമ്പനാട്ടുകായലിന്റെ ശുദ്ധീകരണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് ജനകീയ പ്രക്ഷോഭം നടത്തും. വൈക്കം ബോട്ടുജെട്ടിക്ക് സമീപം വേമ്പനാട് കായലിന്റെ തീരത്ത് 28ന് ആദ്യഘട്ട സമരപരിപാടിക്കു നേതൃത്വം നൽകുന്നതിനു യോഗം തീരുമാനിച്ചു.
വേമ്പനാട്ട് കായലിൽ ചെളിയും എക്കലും മാലിന്യങ്ങളും കുന്നുകൂടിയതുമൂലം ജലസംഭരണശേഷി പതിന്മടങ്ങ് കുറഞ്ഞുപോയതുമൂലം വെള്ളപ്പൊക്കവും കൃഷിനാശവും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതിൽനിന്നു രക്ഷനേടാൻ ഡോ. സ്വാമിനാഥൻ കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുനാളിതുവരെ കഴിയാതെ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇതിനു ബദലായി സംസ്ഥാന സർക്കാർ കുട്ടനാട് പാക്കേജ് ബജറ്റിലൂടെ പ്രഖ്യാപിച്ചെങ്കിലും ഫണ്ട് വിനിയോഗിക്കാനോ തുടർനടപടി സ്വീകരിക്കാനോ തയാറാകാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കാർഷിക മേഖലയെ സംരക്ഷിക്കാനും വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി വർധിപ്പിച്ചു ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിനു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് കേരള കോൺഗ്രസ് പാർട്ടി ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകാൻ തീരുമാനിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ ജോയ് എബ്രഹാം,ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി, വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ, കെ.എഫ്. വർഗീസ്, സീനിയർ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ,സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നത അധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, സന്തോഷ് അഗസ്റ്റിൻ കാവുകാട്ട്, ചെറിയാൻ ചാക്കോ, പ്രഫ. മേഴ്സി ജോൺ മൂലക്കാട്ട്, സി.വി. തോമസുകുട്ടി, പോൾസൺ ജോസഫ്, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം തുടങ്ങിയവർ പ്രസംഗിച്ചു.