കല്ലറ-ഇടയാഴം റോഡിനു വേണം വികസനം
1569185
Saturday, June 21, 2025 6:57 AM IST
കടുത്തുരുത്തി: അപകടങ്ങള്‍ പതിവായ കല്ലറ-ഇടയാഴം റോഡിന്റെ വികസനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും യാത്രക്കാരും. റോഡിന്റെ വീതിക്കുറവും വാഹനത്തിരക്കും കാരണം അപകടങ്ങളും മരണങ്ങളും പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ആലപ്പുഴയിലേക്ക് മണ്ണുമായി പോകുന്ന ടോറസ് ലോറികളടക്കം ആയിരക്കണക്കിനു വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കുമരകം കോണത്താറ്റ് പാലം പൊളിച്ചിട്ടിരിക്കുന്നതിനാല്‍ രണ്ടു വര്‍ഷത്തോളമായി കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളും മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകളും ഇതുവഴിയാണ് പോകുന്നത്. കടുത്തുരുത്തി-കോട്ടയം റോഡിനെയും വൈക്കം-വെച്ചൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ് കല്ലറ-ഇടയാഴം റോഡ്. എട്ട് കിലോമീറ്ററാണ് റോഡിന്റെ നീളം.
കാഴ്ച മറയ്ക്കുന്ന മരങ്ങളും കൊടും വളവുകളുള്ളതുമായ റോഡാണിത്. കല്ലറ പള്ളി കഴിഞ്ഞ് മുന്നോട്ടു മാറുമ്പോഴേ കുത്തനെയുള്ള വളവാണ്. ഇവിടെ ടോറസ് ലോറികളില്നിന്നടക്കം വീഴുന്ന മണ്ണില്‍ കയറി സൈക്കിൾ അടക്കമുള്ള ഇരുചക്രവാഹന യാത്രികർ തെന്നിവീണ് പരിക്കേൽക്കുന്നുണ്ട്.
പെരുന്തുരുത്തുകടവ് മുതല്‍ പ്രഭാത് ലൈബ്രറി വരെയുള്ള ഭാഗത്ത് വളവുകളും കാഴ്ച മറയ്ക്കുന്ന മരങ്ങളും അപകടത്തിനു കാരണമാകുന്നു. പലയിടത്തും റോഡ് കൈയേറ്റവും മരങ്ങളും വാഹനയാത്രികര്‍ക്ക് അടുത്തെത്തുമ്പോള്‍ മാത്രമേ കാണാനാകൂ.
ദിനംപ്രതിയെന്നോണം ചെറുതും വലുതുമായ ധാരാളം അപകടങ്ങളാണ് റോഡില്‍ നടക്കുന്നത്. കല്ലറ പഞ്ചായത്തിലെ കുന്നുംപുറം ഭാഗത്തും വെച്ചൂര്‍ പഞ്ചായത്തിലെ പൊന്നങ്കേരി വളവിലുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത്. ഇരുപതിലധികം പേരാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇവിടെയുണ്ടായ അപകടത്തില്‍ മരിച്ചതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.
അമിതവേഗവും അശ്രദ്ധയും റോഡിലെ കൊടുംവളവുകളുമാണ് അപകടത്തിനിടയാക്കുന്നത്. റോഡിന്റെ അതിര്‍ത്തികള്‍ കൃത്യമായി വേര്‍തിരിച്ചു കല്ലുകള്‍ സ്ഥാപിക്കാത്തതിനാല്‍ എല്ലായിടത്തും എട്ടു മീറ്റര്‍ വീതിയില്ല. വസ്തു ഉടമകളുമായി ചേര്‍ന്ന് റോഡിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് അലൈന്മെന്റ് പഠനം നടത്താൻസ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ നവകേരള സദസില്‍ കൊടുത്ത അപേക്ഷയ്ക്ക് മറുപടിയായി ലഭിച്ചതെന്ന് കല്ലറ പ്രഭാത് ലൈബ്രറി സെക്രട്ടറി എ. സതീഷ്കുമാര്‍ പറഞ്ഞു.
സ്പീഡ് ബ്രേക്കറുകള്‍ റോഡില്‍ പൊതുമരാമത്ത് വിഭാഗം സ്ഥാപിച്ചിട്ടില്ലെന്നും സതീഷ് പറയുന്നു.