പത്തു മാസങ്ങൾക്കുശേഷം അശോക് ഗൗഡ നാട്ടിലേക്ക്
1568963
Friday, June 20, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: അശോക് രാജാറാം ഗൗഡ എന്ന സഹോദരനെ കണ്ടപ്പോൾ രമേശ് രാജാറാം ഗൗഡയുടെ കണ്ണുനിറഞ്ഞു. അത് സന്തോഷത്തിന്റെ കണ്ണീരായിരുന്നു. പത്തുമാസം മുന്പു കൺമുന്നിൽനിന്നു മറഞ്ഞ സഹോദരനെ കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീർ. ട്രെയിൻ മാറിക്കയറി കേരളത്തിലെത്തി അലഞ്ഞുനടന്ന മഹാരാഷ്ട്ര സ്വദേശിയായ അശോക് രാജാറാം ഗൗഡ ഒടുവിൽ സ്വന്തം നാട്ടിലേക്കു പോയി.
മാനസിക വെല്ലുവിളി നേരിടുന്ന അശോക് രാജാറാം ഗൗഡ പത്തു മാസം മുന്പാണ് ട്രെയിൻ മാറിക്കയറിയതിനെത്തുടർന്ന് കേരളത്തിലെത്തുന്നത്. പൊൻകുന്നത്ത് അലഞ്ഞുതിരിഞ്ഞു നടന്ന അശോകിനെ കണ്ട ഹോട്ടലുടമ വേണുധരൻ പിള്ളയ്ക്ക് തോന്നിയ സംശയമാണ് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പണം കൊടുത്തിട്ടും വാങ്ങാതിരുന്ന അശോകിനോട് വേണുധരൻ പിള്ള നാട് എവിടെയാണെന്നടക്കം ചോദിച്ച് മനസിലാക്കി. തുടർന്നു സിന്ധുർ ദുർഗ ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.
പോലീസ് സ്റ്റേഷൻ മുഖാന്തിരം ബന്ധുക്കളെ വിവരം അറിയിച്ചതിനു ശേഷമാണ് ചിറക്കടവ് പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവരെ വിവരമറിയിക്കുന്നത്. തുടർന്ന് ഇവർ മുഖാന്തരം പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം രാത്രിയിൽ അശോകിനെ കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ കാഞ്ഞിരപ്പള്ളിയിലെത്തിയ സഹോദരൻ രമേശ് രാജാറാം ഗൗഡയും മകൻ ആനന്ദ് രമേശ് ഗൗഡയും ചേർന്ന് അശോകിനെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. കേരളത്തിന്റെ ദയാവായ്പിനും കരുതലിനും അദ്ദേഹം നന്ദി അറിയിച്ചു.
ചിറക്കടവ് പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവർക്കൊപ്പം ഡോ. സിസ്റ്റർ ഷിൻസി ഏബ്രഹാം, വേണുധരൻ പിള്ള, കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രിയിലെ ജീവനക്കാർ എന്നിവർ ചേർന്നാണ് അശോകിനെ യാത്രയാക്കിയത്.