ഉദയനാപുരത്തെ വെള്ളപ്പൊക്കദുരിതം നീക്കാൻ ജലാശയങ്ങൾ ആഴം കൂട്ടി ശുചീകരിക്കണമെന്ന്
1569191
Saturday, June 21, 2025 7:10 AM IST
ഉദയനാപുരം: കനത്ത മഴ ഉദയനാപുരം പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളെ വെള്ളക്കെട്ടു ദുരിതത്തിലാക്കി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്കദുരിതത്തിൽ വലയുകയാണ്.ഒട്ടുമിക്ക പ്രദേശങ്ങളിലും വാ ഹനയാത്ര തടസപ്പെട്ടു. കരിയാർ കരകവിഞ്ഞതോടെ വെള്ളപ്പൊക്കം രൂക്ഷമായി.
വടയാർ, മുണ്ടാർ, കോരിക്കൽ തുടങ്ങിയ മേഖലകളിൽനിന്ന് ഒഴുകിയെത്തുന്ന ജലം കരിയാറിലൂടെയും കെവി കനാൽ വഴിയുമാണ് വേമ്പനാട്ട് കായലിലേക്ക് ഒഴുകുന്നത്. കെവി കനാലിൽ നീരൊഴുക്ക് തടസപ്പെട്ടതാണ് വെള്ളം പൊങ്ങാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.കെവി കനാലിൽ അടിഞ്ഞുകൂടിയ പുൽകെട്ടുകളും മാലിന്യവും പായലുമാണ് ഒഴുക്ക് തടസപ്പെടാൻ കാരണമെന്ന് കർഷകരും പ്രദേശവാസികളും പറയുന്നു.
കനാലിന്റെ തീരങ്ങളിലുള്ള തണൽമരങ്ങളുടെ വലിയ ചില്ലകൾ കനാലിലേക്ക് ഒടിഞ്ഞുവീണതും നീക്കം ചെയ്യാതെ കിടക്കുകയാണ്.
വർഷകൃഷിക്ക് ഭീഷണിയാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ കനാലിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സാധ്യമാക്കാൻ നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
അട്ടാറ പാലത്തിന്റെ അടിഭാഗത്ത് വൻതോതിൽ മാലിന്യം അടിഞ്ഞുകൂടിയതും നീക്കംചെയ്യണം. കെവി കനാലിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ വകുപ്പ് ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.