നവീകരിച്ച ആശുപത്രി മന്ദിരം: എംഎല്‍എ ഉദ്ഘാടനം ചെയ്യും, പഞ്ചായത്ത് വിട്ടുനില്‍ക്കും
1568971
Friday, June 20, 2025 11:41 PM IST
പാലാ: മീനച്ചില്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ പത്തിനു മാണി സി. കാപ്പന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കും. എംഎല്‍എ ഏകപക്ഷീയമായി ഉദ്ഘാടനം നിശ്ചയിച്ചുവെന്നാരോപിച്ച് ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതി ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കും.
പുതിയ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താത്തതിനെച്ചൊല്ലി ഭരണപക്ഷമായ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
മാണി സി. കാപ്പന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 1.25 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രി മന്ദിരം നവീകരിച്ചത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപയും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംരക്ഷണഭിത്തി, ഹാന്‍ഡ് റെയില്‍സ്, പാവിംഗ് ടൈല്‍ മുതലായ ജോലികള്‍ക്കായി 15 ലക്ഷം രൂപയും ഇ-ഹെല്‍ത്ത് പ്രോഗ്രാമിനായി 15 ലക്ഷം രൂപയും അനുവദിച്ചു. പുതിയ ആശുപത്രി കെട്ടിടത്തിനായി 1.25 കോടി രൂപയാണ് ആകെ അനുവദിച്ചത്.
പഞ്ചായത്ത് സഹകരിക്കില്ല:
പ്രസിഡന്റ്
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം എംഎല്‍എ ഏകപക്ഷീയമായി നിശ്ചയിക്കുകയായിരുന്നുവെന്നു മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ പുന്നൂസ്. ആരോഗ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ പഞ്ചായത്ത് ശ്രമിക്കുകയായിരുന്നു. നിര്‍മാണം നടത്തി വിട്ടുകിട്ടിയ ആശുപത്രി മന്ദിരം പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുന്നതാണ്.
ഉദ്ഘാടനം സംബന്ധിച്ചു തീരുമാനമെടുക്കാന്‍ പഞ്ചായത്തിന് അവകാശമുണ്ട്. എംഎല്‍എ നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങിനോട് പഞ്ചായത്ത് സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഉദ്ഘാടനം തടയുന്നു: യുഡിഎഫ്
നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം നടക്കാതിരിക്കാന്‍ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ ഉദ്ഘാടനം നിശ്ചയിച്ചതെന്നു യുഡിഎഫ് നേതാക്കളായ ഡിസിസി വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹൻ, യുഡിഎഫ് ചെയര്മാന് രാജന് കൊല്ലംപറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലില്‍, വാര്‍ഡംഗം നളിനി ശ്രീധരന്, പ്രേംജിത്ത് എര്‍ത്തയില്‍, ബോബി ഇടപ്പാടിയില്‍, ഡയസ് സെബാസ്റ്റ്യന്‍, ബേബി ഈറ്റക്കാട്ട്, എബി വാട്ടപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.