വികസന സദസുമായി മന്ത്രിസഭയെത്തുന്നു
Tuesday, August 19, 2025 2:04 AM IST
ജിബിന്‍ കുര്യന്
കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് ആഡംബര ബസില്‍ നിയോജകമണ്ഡലങ്ങളിലൂടെ നടത്തിയ നവകേരള സദസിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് വീണ്ടും ജന സമ്പര്ക്കത്തിനെത്തുന്നു.
പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനുകളിലും വികസന സദസ് എന്ന പേരിലാണ് ഇത്തവണ മന്ത്രിസഭ എത്തുന്നത്. ഇത്തവണ ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്താതെ പ്രസംഗങ്ങൾ റീല്‍സാക്കി അവതരിപ്പിക്കും.
ത്രിതല തെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അറിയിക്കാനാണ് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ വികസന സദസ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഏകോപന ചുമതല തദ്ദേശ സ്വയം ഭരണ വകുപ്പിനും മന്ത്രി എം.ബി. രാജേഷിനുമാണ്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പിആര്‍ഡി നിയോഗിക്കുന്ന റിസോര്ഴ്സ് പേഴ്സണ്‍സ് ഓരോ തദ്ദേശ സ്ഥാപനത്തിലെയും വികസന സദസില്‍ അവതരിപ്പിക്കും. തദ്ദേശ സ്ഥാപന പരിധിയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും പൗരപ്രമുഖരും പങ്കാളികളാകും.
ജനങ്ങളുടെ പ്രതികരണങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ സദസില്‍ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും പ്രസംഗങ്ങള്‍ക്കു പുറമേ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വീഡിയോ, റീല്‍സായി തയാറാക്കിയതും അവതരിപ്പിക്കും.
സംസ്ഥാന രൂപീകരണത്തിനു 75 വര്‍ഷമാകുന്ന 2031ല്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാടു രൂപീകരിക്കാനാണെന്ന പേരിലാണ് സദസ് ആസൂത്രണം ചെയ്യുന്നതെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് നേട്ടമാണ് ഉന്നം. ഇതിനായി വിപുലമായ സംഘാടക സമിതി സിപിഎം പ്രാദേശിക നേതൃത്വം രൂപീകരിക്കും.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു നവകേരള സദസ്. ബസ് യാത്ര തുടക്കം മുതല്‍ അവസാനം വരെ വിവാദമായിരുന്നു. സദസിനിടയില്‍ മുഖ്യമന്ത്രിയെ തടയാനെത്തിയവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതും അതു രക്ഷാപ്രവര്ത്തനമാണെന്നുള്ള മുഖ്യമന്ത്രിയുടെ വിശദീകരണവും വിവാദമായി. കേസ് കോടതി കയറി. ആര്‍ഭാടവും ബഹളവും ഒഴിവാക്കി വിവാദങ്ങള്ക്കിടയാകാത്ത ജനകീയ ഇടപെടലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.
ചോദ്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലേക്ക്
വികസന സദസ് നടത്തുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യാവലിയുമായി വീടു കയറും. വോട്ടര്‍മാരെ നേരില്‍കണ്ടാണു ചോദ്യാവലി പൂരിപ്പിച്ച് മേല്‍കമ്മിറ്റിയെ ഏല്‍പ്പിക്കുന്നത്. വോട്ടര്‍മാരുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച വിവരമാണ് പ്രധാനമായും ശേഖരിക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്നവര്‍, ക്ഷേമനിധി പെന്ഷന്, കിടപ്പുരോഗികള്‍, വിദേശജോലിക്കാര്‍, വിദേശ പഠിതാക്കള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മറ്റു പൊതുമേഖല ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ കണക്കെടുക്കും.
ബൂത്ത് തല സ്ക്വാഡ് രൂപീകരിച്ചാണ് ഭവനസന്ദര്‍ശനം. സിപിഎം ഉറച്ച വോട്ട്, എല്‍ഡിഎഫ് വോട്ട്, യുഡിഎഫ് വോട്ട്, ബിജെപി വോട്ട് എന്നിങ്ങനെ നാലു ചോദ്യങ്ങളിലൂടെയാണ് മനസ് അളക്കുന്നത്. ഭവനസന്ദര്‍ശനത്തിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളും സിപിഎം ആരംഭിച്ചു.
ഒരു പാര്ട്ടിയംഗത്തിനു 10 വീടുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന നേതാക്കള്‍ മുതല്‍ ലോക്കല്‍ നേതാക്കള്‍ വരെയുള്ളവര്‍ നേരിട്ടിറങ്ങി വീടുകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം സമൂഹത്തില്‍ വ്യത്യസ്ത മേഖലകളിലള്ളവരുമായി കൂടികാഴ്ചയും നടത്തും.