ചരിത്രം: നേപ്പാളിന് പരന്പര
Wednesday, October 1, 2025 12:01 AM IST
ഷാർജ: ട്വന്റി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി നേപ്പാൾ. പരന്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 90 റണ്‍സിന് തോൽപിച്ച് പരന്പര 2-0ന് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ നേപ്പാൾ 19 റണ്‍സിന് ജയിച്ചിരുന്നു. ഒരു ഐസിസി പൂർണ അംഗത്തിനെതിരേ അസോസിയേറ്റ് അംഗമായ നേപ്പാളിന്റെ ആദ്യ ജയമായിരുന്നു അത്.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സടിച്ചപ്പോൾ 17.1 ഓവറിൽ വെറും 83 റണ്‍സിന് ഓൾ ഔട്ടായി വിൻഡീസ് വീണ്ടും നാണംകെട്ടു.
21 റണ്‍സെടുത്ത ജേസണ്‍ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. അമിർ ജാംഗോ 16ഉം അക്കീം അഗസ്റ്റീ 17ഉം റണ്‍സെടുത്തപ്പോൾ മറ്റ് ബാറ്റർമാരെല്ലാം ഒറ്റ അക്കത്തിൽ പുറത്തായി. നേപ്പാളിന് വേണ്ടി മുഹമ്മദ് ആദിൽ ആലം 24 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ കുശാൽ ബുർട്ടേൽ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ ഓപ്പണർ ആസിഫ് ഷെയ്ഖിന്റെയും (47 പന്തിൽ 68), സുദീപ് ജോറയുടെയും (39 പന്തിൽ 63) അർധസെഞ്ചുറികളുടെ മികവിലാണ് 173 റണ്‍സടിച്ചത്.
പുതു ചരിത്രം:
ആദ്യമായണ് നേപ്പാൾ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരേ ട്വന്റി20 പരന്പര സ്വന്തമാക്കുന്നത്. ഐസിസി ട്വന്റി20 ടീം റാങ്കിംഗിൽ 18-ാം സ്ഥാനത്താണ് നിലവിൽ നേപ്പാൾ. ഐസിസി ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരേ അസോസിയേറ്റ് പദവിയുള്ള രാജ്യം നേടുന്ന ഏറ്റവും വലിയ വിജയവുമാണിത്.