ബജ്റംഗ്ദൾ സംഘടനയെ നിരോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ
1582580
Sunday, August 10, 2025 3:38 AM IST
പത്തനംതിട്ട : ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിരന്തരമായി കൂട്ടം ചേർന്ന് ക്രൈസ്തവരെയും പുരോഹിതരെയും കന്യാസ്ത്രീകളെയും മർദിക്കുകയും ആൾക്കൂട്ട വിചാരണ നടത്തുകയും, പൗരന്മാരുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന അതിതീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദളിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിലെ ജലേശ്വറിൽ ആണ് കുർബാനയ്ക്ക് പോയ വൈദീകരായ ഫാ. ലിജോ ജോർജ് നിരപ്പേൽ, ഫാ.വി. ജോജോ, കന്യാസ്ത്രിമാരായ എലേസ ചെറിയാൻ, മോളി ലൂയിസ് എന്നിവരെ ഗംഗാധർ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നൂറിലേറെ വരുന്ന ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ച് ആൾകൂട്ട വിചാരണ ചെയ്തും, മർദ്ദിച്ചും വാഹനങ്ങൾ നശിപ്പിച്ചതുമായ സംഭവം ഇന്ത്യയുടെ മതേതര ആത്മാവിനെ കീറി മുറിക്കുന്നതും, പോലീസിന്റെ സാന്നിധ്യത്തിലും അവർ അഴിച്ചുവിട്ട അക്രമവും, മർദ്ദനവും പൗരനീതിക്കെതിരും നിയമവാഴ്ചയുടെ പോരായ്മയുമായി കാണുന്നു.
ന്യൂന പക്ഷത്തിന്റെമേലുള്ള അക്രമാസക്തമായ പീഡന നടപടികളാണ് ഈ സംഭവങ്ങൾ വിളിച്ചു അറിയിക്കുന്നത്. വൈദികരെയും, കന്യാസ്ത്രീകളെയും ആക്രമിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും ഇത്തരം സംഭവങ്ങൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആവർത്തിപ്പിക്കരുതന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് അലക്സ് മാമ്മന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഫിലിപ്പോസ് വർഗീസ്, സി.എസ്. ചാക്കോ, ജേക്കബ് തോമസ് തെക്കെപുരയ്ക്കൽ, പ്രഭാ ഐപ്പ് , ജാക്സൺ ജോസഫ്, ജെറി കുളക്കാടൻ, ജോർജ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.