കേരള സർവകലാശാലാ സർവേ റിസർച്ച് സെന്ററും അരുവിത്തുറ കോളജും ധാരണാപത്രം ഒപ്പിട്ടു
1579781
Tuesday, July 29, 2025 11:45 PM IST
അരുവിത്തുറ: കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവകലാശാലയുടെ സർവേ റിസർച്ച് സെന്ററുമായി അരുവിത്തുറ സെന്റ് ജോർജ് കോളജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കേരളത്തിൽ ഈ വർഷം നടക്കുന്ന പഞ്ചായത്ത്, നിയമസഭ ഉൾപ്പെടെയുള്ള ഭാവി തെരഞ്ഞെടുപ്പുകൾ അടിസ്ഥാനമാക്കിയുള്ള പ്രീ പോൾ, എക്സിറ്റ് പോൾ സർവേകൾ സംഘടിപ്പിക്കാൻ അരുവിത്തുറ കോളജിന് സാധിക്കും. അതോടൊപ്പം വിദ്യാർഥികൾക്ക് വിവിധ രാഷ്ട്രീയ-സാമൂഹിക ആഘാത പഠനങ്ങൾ സംഘടിപ്പിക്കാനുള്ള പരിശീലനവും കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർവേ റിസർച്ച് സെന്റർ നൽകും.
നാലു വർഷം കാലാവധിയുള്ള ധാരണാപത്രത്തിലൂടെ രാഷ്ട്രീയ വിശകലനങ്ങളും ഗവേഷണ അഭിരുചികളും പരിപോഷിപ്പിക്കുന്നതിനുള്ള ഇന്റേൺഷിപ്പുകൾ, സെമിനാറുകൾ എന്നിവ ഇരു സ്ഥാപനങ്ങളും പരസ്പര സഹകരണത്തോടെ സാധ്യമാക്കും.
കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫും കേരള സർവകലാശാല സർവേ റിസർച്ച് സെന്റർ ഡയറക്ടറും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയുമായ ഡോ. സി.എ. ജോസുകുട്ടിയും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്. കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ. തോമസ് പുളിക്കൻ, അധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം എന്നിവർ ധാരണാപത്രം സംബന്ധിച്ച ചർച്ചകൾക്കു നേതൃത്വം നൽകി.