യാത്രാക്ലേശം അതിരൂക്ഷം : ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്കു നീട്ടണം
1591847
Monday, September 15, 2025 7:06 AM IST
ഏറ്റുമാനൂർ: എറണാകുളത്തുനിന്ന് വൈകുന്നേരം കോട്ടയത്തേക്കുള്ള യാത്രാക്ലേശം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. വൈകുന്നേരം വേണാട്, മെമു ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തൃപ്പൂണിത്തുറയിൽനിന്ന് മിക്ക ട്രെയിനുകളും തിങ്ങിനിറഞ്ഞാണ് വരുന്നത്. ചവിട്ടുപടിയിൽ വരെ യാത്രക്കാർ നിൽക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ വേണാടിനു മുമ്പ് കോട്ടയം ഭാഗത്തേക്ക് ഒരു ട്രെയിൻ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ആയിരക്കണക്കിന് പ്രതിദിന യാത്രക്കാരാണ് കോട്ടയം ജില്ലയിൽനിന്ന് എറണാകുളത്തെ വിവിധ ഓഫീസുകളിൽ ജോലി ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നത്. എന്നാൽ, വൈകുന്നേരം ആവശ്യത്തിന് ട്രെയിനുകൾ ഇല്ല. വൈകുന്നേരം 03.50ന് എറണാകുളം ടൗണിൽ എത്തിച്ചേരുന്ന 56317 ഗുരുവായൂർ - എറണാകുളം പാസഞ്ചർ ട്രെയിൻ കോട്ടയത്തേക്ക് നീട്ടിയാൽ വൈകുന്നേരത്തെ തിരക്കിന് വലിയൊരളവുവരെ പരിഹാരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
കോട്ടയം വരെ ഒരു ട്രെയിൻ ലഭിച്ചാൽ അത്രയും തിരക്ക് കുറയുമെന്ന ആശ്വാസമാണ് വേണാടിലെ ദീർഘദൂര യാത്രക്കാർക്കും പങ്കുവയ്ക്കാനുള്ളത്. എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യത്തിനും പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതിലൂടെ പരിഹാരമാകും. കോട്ടയത്തുനിന്ന് വൈകുന്നേരം 06.15 പുറപ്പെട്ടാൽ 56318 എറണാകുളം-ഗുരുവായൂർ പാസഞ്ചറിന്റെ ഷെഡ്യൂൾഡ് സമയമായ 07.48ന് തന്നെ എറണാകുളം ടൗണിൽ എത്തിച്ചേരാനും സാധിക്കും. റേക്ക് ഷെയറിൽ ചെറിയ മാറ്റം വരുത്തിയാൽ വളരെ എളുപ്പത്തിൽ സാധ്യമാകുന്ന സർവീസിന് ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണ്.
വൈകുന്നേരം 05.20നു ശേഷം രാത്രി 09.45ന് മാത്രമാണ് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള അടുത്ത സർവീസുള്ളത്. ജില്ലയിലെ വിവിധ ഓഫീസുകളിൽ ജോലി ആവശ്യങ്ങൾക്കായി എത്തുന്നവരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
56317/18 ഗുരുവായൂർ- എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് എത്തുന്നതോടെ ജില്ലയിലെ യാത്രാക്ലേശത്തിന് വലിയ തോതിൽ ആശ്വാസമാകുമെന്നു മാത്രമല്ല, കോട്ടയത്തുനിന്ന് കൊല്ലത്തേക്കുള്ള 66315 മെമുവിന് കണക്ഷൻ ലഭിക്കുകയും ചെയ്യും. ഇതോടെ തെക്കൻ ജില്ലകളിലേക്കുള്ള യാത്രയും സുഗമമാകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്, ഓൾ കേരള റെയിൽവേ യൂസേഴ്സ്അസോസിയേഷൻ അടക്കം വിവിധ പാസഞ്ചർ അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.