297% വർധന, വനിതാ ലോകകപ്പിന് റിക്കാർഡ് സമ്മാനത്തുക
Tuesday, September 2, 2025 2:22 AM IST
ന്യൂഡൽഹി: വനിതാ ലോകകപ്പ് ജേതാക്കൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 4.48 മില്ല്യണ്‍ യുഎസ് ഡോളറാണ് (39.55 കോടി ഇന്ത്യൻ രൂപ) ജേതാക്കൾക്ക് ലഭിക്കുക.
ന്യൂസിലൻഡ് ആതിഥേയത്വം വഹിച്ച 2022 വനിത ഏകദിന ലോകകപ്പിന്റെ ആകെ സമ്മാനത്തുക 3.5 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (30.85 കോടി രൂപ). 297 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ 30നാണ് ആരംഭിക്കുന്നത്.
പുരുഷന്മാരുടെ ഏകദിന ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയയ്ക്ക് 2023ൽ നാല് മില്യണ്‍ യുഎസ് ഡോളറായിരുന്നു (35.2 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചത്. ഐസിസി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
റണ്ണേഴ്സപ്പാകുന്ന ടീമിന് ഏകദേശം 19.77 കോടി രൂപയും സെമിയിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 9.89 കോടി രൂപയും ലഭിക്കും. ഗ്രൂപ്പ് സ്റ്റേജിൽ ഓരോ മത്സരത്തിലും ജയിക്കുന്ന ടീമുകൾക്ക് 30.29 ലക്ഷം രൂപയും ലഭിക്കും.
വനിതാ ക്രിക്കറ്റിന്റെ വളർച്ചയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ഐസിസി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പ് അഞ്ച് വേദികളിലായാണ് നടക്കുന്നത്. സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെ നടക്കുന്ന ലോകകപ്പിൽ എട്ട് ടീമുകൾ മത്സരിക്കും.
ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്.
ഒക്ടോബർ 29, 30 തീയതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. നവംബർ രണ്ടിനാണ് ഫൈനൽ.