കട്ടപ്പന-കമ്പം തുരങ്കപാതയ്ക്ക് സാധ്യതാപഠനം നടത്തും
1583402
Tuesday, August 12, 2025 11:54 PM IST
ചെറുതോണി: അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി കാൽവരിമൗണ്ടിൽ നടന്ന നവ ഇടുക്കി പുതുവഴികൾ എന്ന സെമിനാറിൽ കട്ടപ്പന-കമ്പം തുരങ്കപാതയുടെ സാധ്യത പഠനം നടത്തുന്നതിന് തീരുമാനിച്ചു. മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിലാണ് നൂതനാശയം ഉയർന്നുവന്നത്.
കട്ടപ്പനയിൽനിന്നു കമ്പത്തേക്ക് ഭൂഗർഭപാത നിർമിച്ചാൽ 12 കിലോമീറ്റർകൊണ്ട് കമ്പത്ത് എത്തിച്ചേരാൻ കഴിയും. ഇപ്പോൾ ഉള്ളത് 40 കിലോമീറ്റർ ആണ്. വയനാട്ടിൽ ഇപ്പോൾ നിർമിക്കുന്ന തുരങ്കപാതയുടെ മാതൃകയിൽ കട്ടപ്പന- കമ്പം തുരങ്കപാത നിർമിക്കാനായാൽ ഹൈറേഞ്ചിന്റെ വികസന സാധ്യതകൾക്ക് വൻ കുതിപ്പാകും. തമിഴ്നാട്ടിൽനിന്നെത്തുന്ന വിനോദസഞ്ചാരികൾക്കും ശബരിമല തീർഥാടകര് ഉൾപ്പെടെയുള്ളവർക്കും കട്ടപ്പനയിലേക്ക് എത്താൻ ഏറെ സഹായകരമായ ഒന്നാണ് തുരങ്കപാത.
മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും ഇടയാക്കും. സമുദ്രനിരപ്പിൽനിന്നു 490 മീറ്റർ മാത്രം ഉയരത്തിലാണ് കമ്പം ടൗൺ സ്ഥിതി ചെയ്യുന്നത്.
കട്ടപ്പന നഗരം 870 മീറ്റർ ഉയരത്തിലുമാണ്. കമ്പവും കട്ടപ്പനയും തമ്മിലുള്ള ഉയര വ്യത്യാസം 270 മീറ്റർ മാത്രമാണ്. 100 മീറ്റർ പാത നിർമിക്കുമ്പോൾ അഞ്ചു മീറ്റർ വരെ ചെരിവ് ആകാം എന്നാണ് നിർമാണത്തിന്റെ അന്തർദേശീയ മാനദണ്ഡം. കമ്പം തുരങ്കപാത നിർമിച്ചാൽ 2.25 മീറ്റർ ചരിവ് മാത്രമേ ഉണ്ടാവുകയുള്ളൂ.
ഡിണ്ടിഗൽ, തേനി, കുമളി നാലുവരിപ്പാത യാഥാർഥ്യമാവുകയാണ്. ഈ പാതയിലേക്ക് എത്താനും തുരങ്ക പാതയിലൂടെ 12 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയാകും. തേനിയിൽ വരെ എത്തിനിൽക്കുന്ന റെയിൽ ഗതാഗതം ഗൂഡല്ലൂർ വരെ നീട്ടുന്നതിന് തമിഴ്നാട് സർക്കാർ കേന്ദ്രവുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ഗൂഡല്ലൂരിൽനിന്നു കമ്പംവഴി കട്ടപ്പനയിലേക്ക് റെയിൽ ഗതാഗതം ആകുമോ എന്നതും സാധ്യതാ പഠനത്തിൽ ഉൾപ്പെടുത്തും.
ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇടുക്കിയുടെ ദൃശ്യഭംഗി കൂടി ആസ്വദിക്കാൻ വേഗത്തിൽ എത്താനാവും. സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യൻ ഉപരക്ഷാധികാരിയും ജയിൻ അഗസ്റ്റിൻ ചെയർമാനും സിബി കൊല്ലംകുടിയിൽ സെക്രട്ടറിയായും രൂപീകരിച്ച ഗ്രീൻവാലി ടൂറിസം കമ്പനിയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വികസന സാധ്യതകൾ ബഹുദൂരം മുന്നോട്ട് നയിക്കുന്ന അന്തർ സംസ്ഥാന ഭൂഗർഭ പാതയുടെ സാധ്യത പഠനം നടത്തുന്നത്.
പദ്ധതി സംബന്ധിച്ച് തയാറാക്കിയ രൂപരേഖയുമായി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രിയെയും കാണുന്നതിനും തീരുമാനമായി.
സെമിനാറിൽ സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു. എം.എം. മണി എംഎൽഎ, അഡ്വ. എ. രാജ എംഎൽഎ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ വികസനചർച്ചകളിൽ പങ്കെടുത്തു.