പദ്ധതികൾക്ക് വനംവകുപ്പിന്റെ തടസം നീക്കും: മന്ത്രി റോഷി
1585374
Thursday, August 21, 2025 6:23 AM IST
ഇടുക്കി: ജില്ലാ ആസ്ഥാനത്ത് മിനി സ്റ്റേഷൻ നിർമാണത്തിന് മരം മുറിച്ചു നീക്കുന്ന നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രി എ.കെ. ശശീന്ദ്രനും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 10 കോടിയും ചെറുതോണി ബസ് സ്റ്റാൻഡ് ബൈപാസ് റോഡിന് അഞ്ച് കോടിയും ചെറുതോണി കെഎസ്ആർടിസി സബ് ഡിപ്പോയ്്ക്കായി അനുവദിച്ച് ഉത്തരവായിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലത്തെ മരങ്ങൾ മുറിച്ചുനീക്കി വനംവകുപ്പ് സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നില്ല. ഇതേത്തുടർന്നാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വനംമന്ത്രിയെ നേരിൽ കണ്ട് പരിഹാരമുണ്ടാക്കിയത്.
വനംവകുപ്പ് റേഞ്ച് ഓഫീസ് മുഖേന മരങ്ങളുടെ വില നിർണയിച്ച് കോട്ടയം ഡിഎഫ്ഒയ്ക്ക് നൽകിയിട്ടുണ്ട്. അന്തിമ അനുമതി നൽകേണ്ടത് സിസിഎഫ് ആണ്.
ചെറുതോണി ബസ് സ്റ്റാൻഡിൽനിന്ന് ടൗണ്‍ ഹാളിന് മുന്നിലൂടെ വിദ്യാധിരാജ സ്കൂളിന് സമീപത്തുകൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന തരത്തിലാണ് പുതിയ ബൈപാസ്. പുതിയ റോഡ് നിർമിക്കുന്നതിനായി മുറിച്ചുനീക്കേണ്ട മരങ്ങളുടെ വില നിശ്ചയിക്കുന്നതിനും തുടർന്ന് മരം മുറിക്കുന്നതിനുമാണ് വനംവകുപ്പിന്റെ അനുമതി വേണ്ടത്. സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെങ്കിലും നിലവിലുണ്ടായിരുന്ന മരങ്ങൾ മുറിച്ചുനീക്കേണ്ടത് വനംവകുപ്പാണ്.
ചെറുതോണിയിൽ പുതുതായി നിർമിക്കുന്ന ബസ് സ്റ്റാൻഡിന് സമീപമാണ് കെഎസ്ആർടിസി സബ് ഡിപ്പോയുടെ ഗാരേജ് നിർമിക്കേണ്ടത്. ഈ സ്ഥലത്ത് മരങ്ങൾ ഇല്ലാത്തതിനാൽ വനം വകുപ്പ് ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ, ഓഫീസ് കോംപ്ലക്സ് നിർമിക്കുന്നത് വാഴത്തോപ്പ് പഞ്ചായത്തിന്റെ മാർക്കറ്റിന് സമീപമാണ്. ഈ വിഷയങ്ങൾക്കൊല്ലാം പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായി റോഷി അഗസ്റ്റിൻ പറഞ്ഞു.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ എൽ. ചന്ദ്രശേഖർ, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.എസ്. ദീപ, വനംവന്യജീവി വകുപ്പ് അഡീഷണൽ സെക്രട്ടറി സൂസൻ ഗോപി എന്നിവരും യോഗത്തിൽ പങ്കെടുത്തു.