വിശ്വാസദീപ്തമായി വല്ലാര്‍പാടം തീര്‍ഥാടനം
1591738
Monday, September 15, 2025 4:00 AM IST
കൊച്ചി: ചരിത്ര പ്രസിദ്ധമായ വല്ലാര്‍പാടം തീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്ന് ആയിരങ്ങൾ. ഇരു ദിക്കുകളില്‍ നിന്നും പ്രാര്‍ഥനാ മന്ത്രങ്ങളുമായി എത്തിയ വിശ്വാസികളെ വല്ലാര്‍പാടം ബസിലിക്ക പ്രവേശന കവാടത്തില്‍ റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടായിരുന്നു.
കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ വചന സന്ദേശം നല്കി. ഝാന്‍സി രൂപത മുന്‍ ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന് മോണ്‍. ജെയിന് മെന്റസ്, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍.മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഉച്ചയ്ക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച കിഴക്കന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥാടനം ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മഹാജൂബിലിയുടെ സ്മരണയ്ക്കായി ജൂബിലികുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാകയും അതിരൂപതയിലെ അല്മായ സംഘടന ഭാരവാഹികള്‍ ആര്ച്ച്ബിഷപ്പില് നിന്നും ഏറ്റുവാങ്ങി.
പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീര്‍ഥാടനം ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി ലോഗോയും ദീപശിഖയും യുവജന സംഘടന നേതാക്കള്‍ക്ക് ബിഷപ് കൈമാറി.
തീര്‍ഥാടനത്തിന് എത്തിയ വിശ്വാസികളെ ആര്‍ച്ച്ബിഷപ് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ചു. അല്മായ നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 16 മുതല്‍ 24 വരെയാണ് വല്ലാര്‍പാടത്തമ്മയുടെ ഈ വര്‍ഷത്തെ തിരുനാള്‍.