ഹൃദ്രോഗിയെ ബ്രീത്ത് അനലൈസറിൽ ഉൗതിക്കുകയും പോലീസ് അപമര്യാദയായി പെരുമാറിയെന്നും പരാതി
1581750
Wednesday, August 6, 2025 6:16 AM IST
മാനന്തവാടി: ഹൃദ്രോഗ ചികിത്സ കഴിഞ്ഞ് കാറിൽ സഞ്ചരിക്കവെ പോലീസ് ഉദ്യോഗസ്ഥർ ബ്രീത്ത് അനലൈസറിൽ ഉൗതിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി.
മാനന്തവാടി ചൂട്ടക്കടവ് വെങ്ങാലിക്കുന്നേൽ ബ്രിജേഷാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ജൂലൈ 20 മുതൽ 23 വരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു ബ്രിജേഷ്.
ചികിത്സയ്ക്ക് ശേഷം കരിങ്കുറ്റി പാലപൊയിൽ വഴി മാനന്തവാടിയിലുള്ള വീട്ടിലേക്ക് വരുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് പാലപൊയിൽ കോളനിയോട് ചേർന്നുള്ള ബന്ധു വീടിന് മുന്നിലായി വെള്ളം കുടിക്കുന്നതിന് റോഡിൽ കാർ നിർത്തി.
ഭാര്യാ സഹോദരൻ സനൂപാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. ഈ വീട്ടിൽ നിന്നും 250 മീറ്റർ അകലെയായി കന്പളക്കാട് പോലീസ് സ്റ്റേഷനിലെ വാഹനം നിർത്തിയിട്ടിരുന്നു. വെള്ളം കുടിച്ചതിനു ശേഷം മുന്നോട്ട് നീങ്ങിയ വാഹനം പോലീസ് കൈനീട്ടി നിർത്തിക്കുകയും കൂട്ടത്തിൽ ഉണ്ടായിരുന്ന പോലീസുകാരൻ ഭാര്യാ സഹോദരനെ മദ്യം പരിശോധിക്കുന്ന ഉപകരണത്തിൽ ഉൗതിച്ചു.
പിന്നീട് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ബ്രിജേഷിനെ ബ്രീത്ത് അനലൈസറിൽ ഉൗതുന്നതിന് പോലീസുകാരൻ നിർബന്ധിച്ചു. ചികിത്സ സംബന്ധിച്ച വിവരം പോലീസുകാരെ അറിയിച്ചിട്ടും അത് അവഗണിച്ച് രണ്ട് തവണ ഉൗതിക്കുകയും പോലീസ് ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും ചെയ്തതായി ബ്രിജേഷ് പറഞ്ഞു. ഇതേ തുടർന്ന് ശാരീരിക അവശയുണ്ടായി.
ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുൾപ്പെടെയുള്ളവർക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയും ആരോപണവിധേയനായ പോലീസുകാരന്റെ പേരിൽ സ്വീകരിച്ചില്ലെന്നും ബ്രിജേഷ് കൂട്ടിച്ചേർത്തു.