ബസ് തലയിലൂടെ കയറി യാത്രക്കാരന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മക്കൾ
1591066
Friday, September 12, 2025 6:00 AM IST
പത്തനാപുരം : കെഎസ്ആർ ടിസി ബസ് സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മക്കൾ. തിരുവനന്തപുരം പാലോട് തടത്തരികത്തു വീട്ടിൽ അശോക് കുമാർ (56) ആണ് പത്തനാപുരത്ത് ബസ് ഷണ്ടിങ്ങിനിടെ മരണപ്പെട്ടത്.
സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ് പരിശോധനക്കായി റോഡിലേക്ക് ഇട്ടു ഡ്രൈവർ തിരികെ സ്റ്റാൻഡിലെത്തിയപ്പോൾ തല ചതഞ്ഞരഞ്ഞ് അശോക് കുമാർ ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് മരണപ്പെട്ട നില യിലാണ് കാണുന്നത്. വർഷങ്ങളായി പത്തനാപുരത്ത് വീട് നിർമാണ പ്രവൃത്തി ചെയ്തുവരികയായിരുന്നു അശോക് കുമാർ.
സംഭവത്തിൽ യാതൊരു നടപടികളും ഉണ്ടാകാഞ്ഞതിനെ തുടർന്ന് അശോക് കുമാറിന്റെ മക്കൾ പത്തനാപുരം പോലീസിൽ ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകി. വിവരാവകാശ അപേക്ഷയും കെഎസ്ആർടിസിക്ക് നൽകി. സംഭവം നടന്ന ഭാഗത്തെ സിസി ടിവി പ്രവർത്തനരഹിതമാണെന്ന ഡിപ്പോ അധികൃതരുടെ വിശദീകരണമാണ് ദുരൂഹത ഉണ്ടാക്കിയിട്ടുള്ളത്.
ബസ് ഓടിച്ച ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പോലീസ് സി സി ടി വി ദൃശ്യവും പരിശോധിച്ചു. അതിൽ ബസിന് അടുത്തേക്ക് ഒരാൾ പോകുന്നത് കാണാമായിരുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. സംഭവം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യം കെ എസ്ആർടിസി നൽകിയിട്ടില്ല. അച്ഛന്റെ മരണത്തിൽ സംശയം ഉണ്ടായതോടെയാണ് മക്കൾ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും അശോക് കുമാറിന്റെ മരണം എങ്ങനെ സംഭവിച്ചതെന്ന് പറയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അശോക് കുമാറിന്റെ മക്കൾ വിവരാവകാശ നിയമപ്രകാരം കെഎസ്ആർടിസി ഡിപ്പോയിൽ എടിഒക്ക് കഴിഞ്ഞ ദിവസമാണ് അപേക്ഷ നൽകിയത്. മക്കളായ ആതിര, അഞ്ജു, ആര്യ എന്നിവരാണ് പഞ്ചായത്ത് അംഗങ്ങളായ എം. സാജുഖാൻ, ഫാറൂഖ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ എടിഒക്ക് അപേക്ഷ നൽകിയത്.
അതേസമയം, അശോക് കുമാറിന്റെ മരണം ആത്മഹത്യയാണെന്ന പോലീസിന്റെയും കെഎസ്ആർടിസിയുടെയും വാദം മക്കൾ തള്ളിയിട്ടുണ്ട്. അച്ഛന് ആത്മഹത്യ ചെയ്യാനായി ഒരു കാരണവുമില്ലെന്നാണ് മക്കൾ പറയുന്നത്.