യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: നാലുപേർ അറസ്റ്റിൽ
1594884
Friday, September 26, 2025 5:43 AM IST
കൊല്ലം: മേവറത്തെ സ്വകാര്യ ആശുപത്രിക്കു മുമ്പിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുമണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി യുവാവിനെ പോലീസ് മോചിപ്പിച്ചു. ശൂരനാട് പോരുവഴി കമ്പലടി ചാമവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അഭിൻ നാസർ (22), പോരുവഴി വട്ടവള വീട്ടിൽ മകൻ അൽഅമീൻ( 21), നൂറനാട് മുതുകാട്ടുകര പാലമേൽ കുഴിയത്ത് കിഴക്കതിൽ വീട്ടിൽ അൻസർ (41), നൂറനാട് പറമ്പിൽ വീട്ടിൽ ആദിൽ( 22 )എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
തൃശൂർ സ്വദേശിയായ ആരോമലിനെയാണ് രണ്ടു കാറിൽ എത്തിയ പത്തംഗ സംഘം മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. ആരോമൽ ഒന്നാം പ്രതിയായ അഫിൻ നാസറിന് ഡൽഹിയിൽ നിന്നും ഫോർച്യൂണർ കാർ എത്തിച്ചു നൽകാമെന്ന് വ്യവസ്ഥയിൽ14 ലക്ഷം രൂപ 2025 ജൂണിൽ കൈപ്പറ്റിയിരുന്നു. പണം കൈപ്പറ്റിയ ശേഷം പലതവണ പരാതിക്കാരൻ ആരോമലിനെ ബന്ധപ്പെട്ടെങ്കിലും പൈസ നൽകുന്നതിനോ വാഹനം നൽകുന്നതിനോ തയാറായിരുന്നില്ല.
തുടർന്ന് ഒന്നാംപ്രതിയുടെ നേതൃത്വത്തിൽ സംഘം തൃശൂരിൽ ആരോമലിന്റെ വീട്ടിലെത്തി വാഹനം ആവശ്യപ്പെട്ടെങ്കിലും ആരോമൽ മാറിനിന്നതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഒന്നാംപ്രതിയും സംഘവും പലതവണ ആരോമലിനെ തെരഞ്ഞ് പല സ്ഥലത്തും പോയെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായതു കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സോഷ്യൽ മീഡിയ വഴി ആരോമലിന്റെ ഭാര്യ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോമൽ ഹോസ്പിറ്റലിൽ ഉണ്ട് എന്നും മനസിലാക്കിയ ഒന്നാംപ്രതി അയാളുടെ സുഹൃത്തുക്കളായ മറ്റ് ഒമ്പത് പേരുമായി രണ്ട് കാറിലായി ആശുപത്രിയിൽ എത്തിച്ചേരുകയായിരുന്നു.
തുടർന്ന് സാധനം വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ ആരോമലിനെ പ്രതികൾ തടഞ്ഞുനിർത്തി ഒന്നുകിൽ കാറോ അല്ലെങ്കിൽ പണമോ ആവശ്യപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. ആരാമലിനെ പ്രതികൾ ആശുപത്രിയുടെ മുൻവശം വച്ച് ക്രൂരമായി മർദിക്കുകയും ആൾക്കാർ ഓടിക്കൂടിയതിനെ തുടർന്ന് ആരോമലിനെ കാറിനുള്ളിലേക്ക് വലിച്ചുകയറ്റി കടന്നു കളയുകയുമായിരുന്നു.
തൃശൂർ സ്വദേശിയായതിനാൽ അവിടെ നിന്നുള്ള ഏതോ സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് ആദ്യം പോലീസ് കരുതിയത് പിന്നീടുള്ള അന്വേഷണത്തിലാണ് വാഹന ഇടപാടുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയി എന്ന് മനസിലാക്കിയത് .പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ ഇവരെ കണ്ടെത്തുക എളുപ്പമായിരുന്നില്ല .സിറ്റി പോലീസ് കമ്മീഷൻ കിരൺ നാരായണൻ നാലു സംഘങ്ങളായി അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതികളെന്നു മനസിലാക്കിയ പോലീസ് സംഘം ഇന്നലെ പുലർച്ചെ ഒന്നോടെ നാലുപ്രതികളെയും തട്ടിക്കൊണ്ടുപോയ ആരോമലിനെ ഉൾപ്പെടെ ആനയടി പാലത്തിന് സമീപം വച്ച് വാഹനം ചെയ്സ്ചെയ്തു പിടികൂടിയായിരുന്നു. ആരോമലിനെ സ്റ്റേഷനിൽ കൊണ്ടുവന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി.
അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം ഇൻസ്പെക്ടർ ആർ രാജീവ് , എസ്ഐ ജയേഷ്, ജൂണിയർ എസ് ഐ മനു, സിപിഒമാരായ നിവിൻ, ഷാൻ അലി, സജിൻ, എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേ ഷിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ കണ്ടെത്തി ബാക്കി പ്രതികളെയും ഉടർ അറസ്റ്റ് ചെയ്യുമെന്നും കൊല്ലം എസിപി എസ്. ഷെരീഫ് അറിയിച്ചു.