മഴ: ദുരിതം തുടരുന്നു
1562940
Wednesday, May 28, 2025 1:17 AM IST
ഇരിങ്ങാലക്കുട: കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. നെല്ലായി, തൊട്ടിപ്പാൾ, കാട്ടൂർ, ആനന്ദപുരം, പൂമംഗലം, കൊറ്റനെല്ലൂർ, വേളൂക്കര, വള്ളിവട്ടം, തെക്കുംകര, ഇരിങ്ങാലക്കുട, എടതിരിഞ്ഞി, മാടായിക്കോണം, മുരിയാട് വില്ലേജുകളിലാണ് വീടുകൾ തകർന്നത്.
കാട്ടൂർ പഞ്ചായത്തിൽ ഈഴുവപ്പടി സന്തോഷ്, നന്തിലത്തുപറന്പിൽ സുനിൽ പൂമംഗലം പഞ്ചായത്തിൽ കൊന്പരുപറന്പിൽ ശശി, വേളൂക്കര പഞ്ചായത്തിൽ മേപ്പറന്പ് വീട്ടിൽ ശശീന്ദ്രൻ, കളപ്പുരക്കൽ രവി ഭാര്യ രമ, തുന്പൂർ പൊന്നന്പത്ര രാമനാഥൻ മകൻ ഹരിദാസ്, കൊറ്റനെല്ലൂർ വില്ലേജിൽ തുന്പൂർ വേലിക്കാട്ടിൽ ജമീലഭായ്, മുരിയാട് പഞ്ചായത്തിൽ പൂവാലിപറന്പിൽ ശ്രീനിവാസൻ, പള്ളിപ്പാമഠത്തിൽ ശ്രീധരൻ, കോടൻവിളയിൽ രാഖി, തയ്യിൽ വീട്ടിൽ സുമതി, പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി വില്ലേജിൽ ചെട്ടിയാൽ നെല്ലകത്ത് രാധാകൃഷ്ണൻ, കാക്കാത്തിരുത്തി കാളിമലർക്കാവ് വലൂപറന്പിൽ അനിയൻ, കൈമാപറന്പിൽ സുധാകരൻ, പടിയൂർ വില്ലേജിൽ തേവർക്കാട്ടിൽ വേലായുധൻ, നെടുന്പറന്പിൽ ഗംഗൻ, വലൂപറന്പിൽ മനോജ് വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ വടക്കുംകര വില്ലേജിൽ അക്കൻവീട്ടിൽ രമണി, പാറേക്കാടൻ കാർത്യായനി, തെക്കുംകര വില്ലേജിൽ തരൂപീടികയിൽ സാജിത, പൈങ്ങോട് പൂവത്തുംകടവിൽ മുന്ന ജയൻ, കരൂപ്പടന്ന കളത്തിങ്കൽ ബീവി, വള്ളിവട്ടം വില്ലജിൽ ചിങ്കാരത്ത് വീട്ടിൽ രാധു, വലിയപറന്പിൽ കൃഷ്ണൻ, തൂമാട്ട് സജീവൻ, ഇരിങ്ങാലക്കുട നഗരസഭ മാടായിക്കോണം വില്ലേജിൽ പന്പാറ സുരേന്ദ്രൻ, കല്ലൂപറന്പിൽ മുഹമ്മദ് ഹനീഫ, മനവലശേരി വില്ലേജിൽ പാറപ്പുറത്ത് സുധാദേവി, ഇരിങ്ങാലക്കുട വില്ലേജിൽ കീർത്തനയിൽ നന്ദകുമാർ എന്നിവരുടെ വീടുകൾ മരങ്ങൾവീണ് ഭാഗികമായി തകർന്നു.
മേഖലയിലെ പാടശേഖരങ്ങളിലെല്ലാം വെള്ളമുയർന്നു. ഇരിങ്ങാലക്കുട മേഖലയിൽ പലയിടത്തും മരംവീണ് വൈദ്യുതികാലുകൾ തകർന്നു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. പടിയൂർ, കാറളം, കാട്ടൂർ, പൂമംഗലം പഞ്ചായത്തുകളിലും നഗരസഭയിലും മരങ്ങൾവീണ് അപകടമുണ്ടായി. പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.
ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കെട്ടിടത്തിന്റെ മുകളിലേക്കു വളർന്നുനിന്നിരുന്ന അപകടാവസ്ഥയിലുള്ള മരം ഇരിങ്ങാലക്കുട പോലീസ് മുറിച്ചുമാറ്റി. ശക്തമായ കാറ്റിൽ തോപ്പ് പൂമംഗലം റോഡിൽ മരംവീണ് വൈദ്യുതികാലുകൾ തകർന്നു. കാവല്ലൂർ ഷാജന്റെ വീട്ടുപറന്പിൽ റോഡരികിൽ നിന്നിരുന്ന മരം ത്രീഫേസ് ലൈനിലേക്കു കടപുഴകിവീഴുകയായിരുന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇതേത്തുടർന്ന് പ്രദേശത്ത് വൈദ്യുതിമുടങ്ങി. മൂന്നുപീടീക ഇരിങ്ങാലക്കുട റോഡിൽ കാക്കത്തുരുത്തിയിൽ റോഡിലേക്കുവീണ മരം നാട്ടുകാരുടെ സഹായത്തോടെ കാട്ടൂർ പോലീസ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പൂമംഗലം പഞ്ചായത്തിൽ 20 സ്ഥലങ്ങളിൽ മരംവീണ് അപകടമുണ്ടായി. വൈദ്യുതിവിതരണം തടസപ്പെട്ടു.
ചെന്ത്രാപ്പിന്നി: കനത്ത കാറ്റിലും മഴയിലും ചെന്ത്രാപ്പിന്നിയിൽ മരംവീണ് വീടിനു നാശനഷ്ടം. എടത്തിരുത്തി 11-ാം വാർഡ് ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവനു കിഴക്കുവശം മണ്ടത്തറ ബിജുവിന്റെ വീടാണു തകർന്നത്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്ത കാറ്റിലാണ് പറന്പിലെ മാവ് വീടിനുമുകളിലേക്കു വീണത്. വീടിന്റെ ഓടിട്ട ഭാഗം പൂർണമായും തകർന്നു. ചുമരിനും വിള്ളൽ വീണിട്ടുണ്ട്. കനത്ത കാറ്റിൽ ചെന്ത്രാപ്പിന്നി മാരാത്ത് മദൻമോഹന്റെ വീട്ടുപറന്പിലെ മരങ്ങൾ മറിഞ്ഞുവീണു. രണ്ടു വലിയ പ്ലാവ്, തെങ്ങ്, കവുങ്ങ്, ചാന്പ, ജാതി, വാഴ എന്നിവ നിലപൊത്തി. വൈദ്യുതി കന്പികളും തകരാറിലായി. പലയിടത്തും മരങ്ങൾവീണ് വൈദ്യുതി പോസ്റ്റുകളും കന്പികളും പൊട്ടിവീണു. രണ്ടുദിവസമായി വൈദ്യുതിബന്ധവും തകരാറിലാണ്.
മറ്റത്തൂർ: പഞ്ചായത്തിലെ കടന്പോട് പ്രദേശത്ത് ഉണ്ടായ ശക്തമായ കാറ്റിൽ റബർ മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. കടന്പോട് പാറയിൽ മേരി പാപ്പച്ചന്റെ ഓടിട്ട വീടാണ് തകർന്നത്. വീടിനു സമീപം നിന്നിരുന്ന റബർ മരം കാറ്റിൽ ഒടിഞ്ഞ് വീടിന്റെ മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. മേൽക്കൂരയിലെ ഓടുകളും കഴുക്കോലുകളും തകർന്നുവീണു. പഞ്ചായത്തംഗം സുമിത ഗിരീഷ് സ്ഥലം സന്ദർശിച്ചു.
മാപ്രാണത്ത് വീണ്ടും മണ്ണിടിച്ചിൽ
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ വാർഡ് 38ൽ വാതിൽമാടം നഗറിൽ മണ്ണിടിച്ചിലിൽ മരംവീണ് കൂടാരത്തിൽ രാമക്ക ഭദ്ര(90)യുടെ വീടിനു നാശനഷ്ടം. വീടിന്റെ പിറകിലുള്ള കുന്നിൽനിന്നാണു മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വാതിൽമാടം നഗറിലെ ഏഴു കുടുംബങ്ങൾക്ക് റവന്യൂവകുപ്പ് നേരത്തെ നോട്ടീസ് നല്കിയിരുന്നു. വെള്ളാങ്കല്ലൂർ കാരുമാത്ര വില്ലേജിൽ പാണേലിപ്പറന്പിൽ ആരിഫ, സതീശൻ പോട്ടെക്കാരൻ, കാരേപറന്പിൽ സുരേന്ദ്രൻ എന്നിവരുടെ വീടിനോടു ചേർന്നുള്ള ഭാഗം മണ്ണിടിഞ്ഞു. മുരിയാട് വില്ലേജിൽ പുല്ലോക്കാരൻ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പാടത്തിനോടു ചേർന്നുനിൽക്കുന്ന അതിർത്തിഭാഗത്തു നിർമിച്ചിരുന്ന ഭിത്തി പാടത്തേക്ക് ഇടിഞ്ഞു.
കനാലിന്റെ അരികിടിഞ്ഞുവീണു
താണിശേരി: താണിശേരി പത്തനാപുരത്ത് കെ എൽഡിസി കനാലിന്റെ അരികിടിഞ്ഞുവീണു. കെ എൽഡിസി ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അടക്കമുള്ളവരും സ്ഥലത്തെത്തി.
വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല
മാള: മഴ ഗണ്യമായി കുറഞ്ഞെങ്കിലും പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. കാറ്റിനെത്തുടർന്ന് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതികന്പികളും വൈദ്യുതികാലുകളും തകർന്നത് പുനഃസ്ഥാപിക്കുന്നതു വൈകുന്നതാണ് കാരണം. അന്നമനടയിൽ മേലഡൂർ പ്രദേശങ്ങളിലും മാള പഞ്ചായത്തിലെ വലിയപറന്പ് ഭാഗത്തും ആളൂരിലെ കൊന്പിടിഞ്ഞാമാക്കൽ മേഖലയിലും പൊയ്യയിലെ മടത്തുംപടി മേഖലകളിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഇന്ന് കാലാവസ്ഥ അനുകൂലമായാൽ നാശനഷ്ടങ്ങൾ പരിഹരിച്ചു വൈദ്യുതിബന്ധം സാധാരണ രീതിയിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിവിധ സെക്ഷനുകളിലെ കെ എസ്ഇബി ഉദ്യോഗസ്ഥർ.