വഴിമുടക്കി പൊതുയോഗങ്ങൾ; നടപടിയെടുക്കാതെ പോലീസും കോർപറേഷനും
1563324
Thursday, May 29, 2025 7:22 AM IST
തൃശൂർ: പാതയോരത്തു പൊതുയോഗങ്ങൾ പാടില്ലെന്ന ഹൈക്കോടതിവിധിക്കു പുല്ലുവില കല്പിച്ച് ഫുട്പാത്ത് കൈയേറി കോർപറേഷൻ ഓഫീസിനു മുൻവശത്തു നടത്തുന്ന പൊതുയോഗങ്ങൾ നിരോധിക്കണമെന്ന പരാതിയിൽ നടപടിയെടുക്കാതെ തട്ടിക്കളിച്ച് കോർപറേഷനും പോലീസും.
ജില്ലാ കളക്ടർക്കു നല്കിയ പരാതിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും കോർപറേഷൻ സെക്രട്ടറിക്കും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിർദേശം നല്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് രാഷ്ട്രീയപാർട്ടികളോടും സംഘടനകളോടും വഴിമുടക്കിയുള്ള പൊതുയോഗങ്ങൾ അനുവദനീയമല്ലെന്ന് അറിയിച്ചതായി ഈസ്റ്റ് എസ്എച്ച്ഒ മറുപടി നൽകി. കോർപറേഷനുമുൻപിൽ പരിപാടികൾ നടത്താൻ നഗരസഭ അനുമതി നൽകാറില്ലെന്നും നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്കു മേയർ കത്തുനൽകിയതായും ജോയിന്റ് കോർപറേഷൻ സെക്രട്ടറി പരാതിക്കാരനെ അറിയിച്ചു.
എന്നാൽ, ജില്ലാ കളക്ടർക്കു പരാതി നൽകി ആറുമാസം കഴിഞ്ഞിട്ടും കോർപറേഷനുമുന്പിൽ പാതയോരത്തു സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്നതരത്തിൽ പൊതുയോഗങ്ങൾ മിക്കദിവസവും നടക്കുകയാണ്. കോർപറേഷൻ, പോലീസ് മേധാവികൾ ഇതിനു മൗനാനുവാദം നൽകുന്നുവെന്നാണു പരാതിക്കാരന്റെ ആരോപണം. പൊതുപ്രവർത്തകനായ ഇരവിമംഗലം സ്വദേശി സുജോബി ജോസ് 2024 നവംബറിലാണ് ജില്ലാ കളക്ടർക്കു പരാതി നൽകിയത്.
പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നവർ കോർപറേഷനു മുൻവശത്തെ ഫുട്പാത്ത് അടച്ചുകെട്ടി പന്തലിട്ടും സ്റ്റേജ് കെട്ടിയും നൂറിൽപ്പരം കസേകൾ നിരത്തുന്നു. കാൽനടയാത്രപോലും തടസപ്പെടുത്തിയാണ് സംഘാടകരുടെ പ്രവൃത്തികൾ. വഴിമാറിനടക്കാമെന്നു കരുതിയാൽ ഫുട്പാത്തിന്റെ ഇരുവശവും വേലികെട്ടിയിരിക്കുന്നതിനാൽ സാധ്യമല്ല. ഇത്തരം പ്രവൃത്തികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും പരാതിയുമായി ആരും മുന്നോട്ടുവരാത്തതിനാൽ തുടർന്നുപോകുകയാണ്.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ കോർപറേഷൻ പത്തുകോടി മുടക്കി ഇഎംഎസ് സ്ക്വയർ പണിതെങ്കിലും ഉയർന്ന വാടക കാരണം ആരും ഉപയോഗിക്കുന്നില്ല. ഇഎംഎസ് സ്ക്വയർ തുച്ഛമായ തുകയ്ക്കു തുറന്നുകൊടുക്കണം. സ്റ്റേജും കസേരയൊന്നുമില്ലാതെ തടസങ്ങളുണ്ടാക്കാതെ കോർപറേഷനുമുന്പിൽ നടത്തുന്ന പൊതുയോഗങ്ങളുടെ ഇടം നഷ്ടപ്പെടുത്തരുതെന്നും പരാതിയിൽ പറയുന്നു.