പീച്ചി കസ്റ്റഡി മർദനം; മനുഷ്യാവകാശത്തിന് പുല്ലുവില
Wednesday, September 10, 2025 2:21 AM IST
തൃശൂർ: മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട നടപടികൾ അറിയിക്കാതെ സംസ്ഥാന പോലീസ് മേധാവി. തുടർന്ന് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് കമ്മീഷൻ അംഗം വി. ഗീത പോലീസ് മേധാവിക്കു വീണ്ടും നോട്ടീസയച്ചു.
കഴിഞ്ഞ മേയ് 30നു കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ മുൻ എസ്ഐക്കെതിരേ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി ഒരുമാസത്തിനകം വിശദീകരണം നൽകണമെന്നു കമ്മീഷൻ നിർദേശിച്ചിരുന്നു. വിശദീകരണം സമർപ്പിക്കാതിരുന്നതിനെതുടർന്നാണു വീണ്ടും നോട്ടീസയച്ചത്.
കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ടു പീച്ചി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് പൊതുപ്രവർത്തകനു നൽകാൻ നിയമതടസമുണ്ടോയെന്നതു സംബന്ധിച്ചും സംസ്ഥാന പോലീസ് മേധാവിയിൽനിന്നു കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതും അടിയന്തരമായി നൽകണമെന്നു നോട്ടീസിൽ ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കു പരാതിനൽകാൻ കഴിയുന്ന വിവിധ ഓഫീസുകളുടെ വിലാസം സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതും അടിയന്തരമായി ലഭ്യമാക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകനായ പി.ബി. സതീഷാണ് പീച്ചി കസ്റ്റഡിമർദനത്തിനെതിരേ കമ്മീഷനിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണവിഭാഗം കസ്റ്റഡി മർദനം അന്വേഷിച്ച് കമ്മീഷനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.